പാലക്കാട് . പാലക്കാട് നഗരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇളക്കിമറിച്ചു. അഞ്ചുവിളക്ക് ജംഗ്ഷൻ മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് ജംഗ്ഷൻ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ നടത്തിയത്. പാലക്കാട്ടെ കനത്ത ചൂട് അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട് നഗരത്തില്‍ ഉച്ച വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10.45 ഓടെ റോഡ് ഷോ തുടങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, പൊന്നാനിയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്‍, പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം തുറന്ന ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു.
പാതയോരങ്ങളിൽ കാത്തുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയുമായി മോദിയെ അഭിവാദ്യം ചെയ്യുകയുണ്ടായി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് നരേന്ദ്രമോദി പാലക്കാട്ടേക്കെത്തിയത്. പാലക്കാട്ടെ റോഡ് ഷോക്ക് ശേഷം മോദി തമിഴ്‌നാട്ടിലെ സേലത്തേക്ക് പുറപ്പെടും.