ലോകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് കേരളത്തിൽ പ്രധാന പോരാട്ടമെങ്കിലും മിക്ക മണ്ഡലങ്ങളിലും ത്രികോണ മൽസരമായിരിക്കും നടക്കുക. ചില മണ്ഡലങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ കൂടി സ്വാധീനം ചെലുത്തുന്നതിനാല്‍ ത്രികോണ മത്സര സാധ്യത വർധിച്ചിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും 20 ലോക്‌സഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിഎ ആവട്ടെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.
നാല് സീറ്റുകളിൽ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 2016 മുതല്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫാണ് സംസ്ഥാനം ഭരിക്കുന്നത്. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 ല്‍ 19 സീറ്റും യുഡി എഫ് സ്വന്തമാക്കുകയായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കു ന്നതിനൊപ്പം ശേഷിക്കുന്ന ഒരു സീറ്റ് കൂടി LDFൽ നിന്നും പിടിച്ചു വാങ്ങണമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്. ഇതിനായി സിറ്റിംഗ് എംപിമാരില്‍ ഭൂരിഭാഗം പേരും ഇത്തവണ യുഡിഎഫിനായി മത്സരിക്കാൻ ഇറങ്ങിയിട്ടുണ്ട്.
വടകരയില്‍ സിറ്റിംഗ് എംപിയായ കെ മുരളീധരന്‍ തൃശൂരിലേക്ക് മാറി എന്നതും വടകരയിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എ മത്സരത്തിനെത്തിയതും, മുസ്ലീം ലീഗിന്റെ രണ്ട് എംപിമാര്‍ പരസ്പരം മണ്ഡലം മാറിയതും മാത്രമാണ് വ്യത്യാസം.കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതിനാല്‍ ജോസഫ് വിഭാഗത്തിന്റെ ഫ്രാന്‍സിസ് ജോർജ് ആണ് സ്ഥാനാര്ഥി യായിരിക്കുന്നത്. അത് ഒഴികെ 2019 ലെ അതേ പാറ്റേണിൽ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറ ക്കിയിട്ടുള്ളത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി എന്നിവര്‍ ജനവിധി തേടുമ്പോൾ, തിരുവനന്തപുരത്ത് ശശി തരൂര്‍, കോഴിക്കോട് എംകെ രാഘവന്‍, പാലക്കാട് വികെ ശ്രീകണ്ഠന്‍, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) എന്നിവർ UDF നായി കേരളത്തിൽ നിന്ന് ജനവിധി തേടുമ്പോൾ, കഴിഞ്ഞ തവണ എല്‍ഡിഎഫ് കൊടുപോയ ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് മത്സര രാഗത്ത് ഉള്ളത്.
മന്ത്രിമാരെയും സിറ്റിംഗ് എംഎല്‍എമാരുമടക്കം കരുത്തരെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ആനി രാജയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കു ന്നത്. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനും വടകരയില്‍ മുന്‍ മന്ത്രി കെകെ ശൈലജയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. മുന്‍ മന്ത്രിമാരായ തോമസ് ഐസക് പത്തനംതിട്ടയിലും, രവീന്ദ്രനാഥ് ചാലക്കുടിയിലും മത്സര രംഗത്തുണ്ട്.
പൊന്നാനിയില്‍ കെഎച്ച് ഹംസ, മലപ്പുറത്ത് വസീഫ്, കോഴിക്കോട് എളമരം കരീം, കാസര്‍കോട് ബാലകൃഷ്ണന്‍, കണ്ണൂരില്‍ എംവി ജയരാജന്‍, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, കൊല്ലത്ത് മുകേഷ്, പാലക്കാട് എ വിജയരാഘവന്‍, തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍കുമാര്‍, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, എറണാകുളത്ത് കെജെ ഷൈന്‍, ആറ്റിങ്ങലില്‍ വി ജോയ് എന്നിവരാണ് എല്‍ഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്.
എന്‍ഡിഎയും ശക്തരായ സ്ഥാനാര്‍ത്ഥികളെ ആണ് മത്സര രംഗത്ത് ഇറക്കിയിട്ടുള്ളത്. തൃശൂരില്‍ സുരേഷ് ഗോപി, പത്തനംതിട്ടയില്‍ അനില്‍ ആന്റണി, കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ വി മുരളീധരന്‍, കോഴിക്കോട് എംടി രമേശ്, പാലക്കാട് സി കൃഷ്ണകുമാര്‍, മലപ്പുറത്ത് അബ്ദുള്‍ സലാം, പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യന്‍, വടകരയില്‍ പ്രഫുല്‍ കൃഷ്ണ, കണ്ണൂരില്‍ രഘുനാഥ് എന്നിവര്‍ ജനവിധി തേടുകയാണ്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള ശ്രമങ്ങളാണ് ഇനി നടക്കുക. വരും ദിവസങ്ങളിൽ രാഷ്‌ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി ഇതിനായി ഇറങ്ങുകയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് രാജ്യത്താകമാനം എല്ലാ പാര്‍ട്ടികളും ഒരു ഉത്സവം പോലെയാണ് കൊണ്ടാടുന്നത്.
ആശയങ്ങളുടെ പോരാട്ടമാണ് ഇനി നടക്കുക. വോട്ടര്‍മാരുടെ മനസിലേക്ക് തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും എത്തിക്കുക എന്നതാണ് മുന്‍പ് വിജയിച്ച പാർട്ടികൾ ലക്‌ഷ്യം വെക്കുക. എന്നാല്‍ കഴിഞ്ഞ തവണ ജയിച്ചവരുടെ വീഴ്ച്ചകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടികൾ ലക്‌ഷ്യം വെക്കുന്നത്. കവല പ്രസംഗങ്ങള്‍ നടത്തിയും, പൊതുയോഗങ്ങള്‍ നടത്തിയും ഇത് ചിലർ പ്രായോഗികമാക്കും. വര്‍ത്തമാനകാലത്തെ ഹിറ്റ് ഗാനങ്ങളുടെ പാരഡിയില്‍ പറയേണ്ടതൊക്കെ താളത്തില്‍ പറയുന്ന രീതിയും ഉണ്ടാവും. കാര്‍ട്ടൂണുകളും ട്രോളുകളും മീമുകളും റീലുകളുമൊക്കെ ഇപ്പോൾ ട്രെൻഡാണ്. റീലുകളുടെ കാലമായതി നാൽ വലിയ രീതിയിലുള്ള റീലുകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടാവും.
വ്യത്യസ്തങ്ങളായ ചിഹ്നങ്ങള്‍ പതിച്ച പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ കൊണ്ട് സംസ്ഥാനത്തെ ചുമരുകൾ ഇപ്പോൾ തന്നെ നിറഞ്ഞു കഴിഞ്ഞു. സ്ഥാനാർഥികള്‍ നടന്നും ചിരിച്ചും കൈവീശിയും ഉള്ള ചിത്രങ്ങള്‍ പ്രധാന കവലകളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. സ്ഥാനാർഥിത്വം ഉറപ്പിച്ച നേതാക്കള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി മികച്ച ഫോട്ടോഗ്രാഫര്‍മാരുടെ സേവനത്തിൽ ഡിസൈനര്‍മാ രെക്കൊണ്ട് മനോഹര പോസ്റ്റര്‍ നിര്‍മ്മിക്കുകയാണ്. ലക്ഷങ്ങളും കോടികളും ചിലവിച്ചാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുക.
മേല്‍ക്കൂര മാറ്റിയ ജീപ്പിന് പുറത്ത് വലിയ മാലകളണിഞ്ഞ് ഒരു മാലക്കട തന്നെ സാവകാശം നീങ്ങിപ്പോകുന്ന കാഴ്ച ഇനി വരും ദിവസങ്ങളില്‍ കാണാനാവും. ശക്തി പ്രകടനങ്ങൾക്ക് ജനങ്ങൾക്കിനി സാക്ഷികളാവാം. ഡിജിറ്റല്‍ കാലമെന്നത് ചിലര്‍ക്കൊക്കെ കഷ്ടകാലവുമാവും. മുന്‍പ് എപ്പോഴെങ്കിലും പറഞ്ഞത് ബൂമറാങ്ങായി തിരിച്ച് അടിക്കും. പറഞ്ഞതിന്‍റെ വീഡിയോയാണ് പ്രചരിക്കുക എന്നതിനാല്‍ മറുപടി പറയുക പോലും പ്രയാസമാകും.
സാങ്കേതിക രംഗം വലിയ രീതിയില്‍ വളർന്നിരിക്കെ, ഓരോ വോട്ടര്‍മാരെയും തിരക്കി സ്ഥാനാർഥിയുടെ തന്നെ ശബ്ദത്തില്‍ ഫോണ്‍കോളുകള്‍ അഭ്യർഥനകളും എത്തും. സ്ഥാനാർഥി നേരിട്ട് അയയ്ക്കുന്ന ഈമെയിലുകളും വാട്‌സ്ആപ്പ് മെസേജുകളും വോട്ടര്‍മാരുടെ കൈകളിലേക്ക് എത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സജീവമായിരിക്കുന്ന ഈ കാലത്ത് വീഡിയോ കോളുകളായും സ്ഥാനാർഥികള്‍ വോട്ടർമാർക്ക് മുന്നില്‍ എത്തിയാല്‍ അതിശയപ്പെടേണ്ടതായില്ല.