തിരുവനന്തപുരം .കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ വിധി കർത്താവായിരുന്ന പി. എൻ. ഷാജിയുടെ ആത്മഹത്യയ്‌ക്ക് വഴിയൊരുക്കിയ സാഹചര്യവും മത്സരവേദിയിൽ ഉയർന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പോലീസിന് കത്ത് നൽകാൻ കേരള സർവകലാശാല വൈസ് ചാൻസൽ ഡോ: മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്കു നിർദ്ദേശം നൽകി.
ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയൻറെ നിർദ്ദേശം വൈസ് ചാൻസലർ തള്ളി. പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയൻറെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനും വിസി ഉത്തരവിട്ടിരിക്കുകയാണ്.
നിയമ പ്രകാരം ഒരു വർഷം മാത്രമേ യൂണിയന് കാലാവധിയുള്ളൂ. കാലാവധി ഫെബ്രുവരി 26 ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്. കാലാവധി നീട്ടിനൽകാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വിസി യ്‌ക്ക് സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വിസി പോലും അറിയുന്നത്. യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാൻ വിസി ഉത്തരവിടുകയാണ് ഉണ്ടായത്.
കേരള സർവകലാശാല കലോത്സവത്തിനിടെ തുടർച്ചയായുണ്ടായ സംഘർഷത്തിന്റെയും കോഴ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കലോത്സവം നിർത്തി വെക്കാൻ വിസി ആണ് ആവശ്യപ്പെടുന്നത്. ഇതിനിടെ കോഴ വിവാദത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അവരെ ജാമ്യത്തിൽ വിച്ചയച്ചു. ഇവരിൽ ഒരാളെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. താൻ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഷാജി എഴുതിയിരുന്നത്. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് ഷാജി അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജിയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഷാജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.