ബെംഗളൂരു . രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി പിടിയിൽ. പ്രതിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് NIA വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇയാളുടെ ചോദ്യം ചെയ്യൽ നടന്നു വരികയാണ്.
പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കഴിഞ്ഞ ദിവസം NIA 10 ലക്ഷം പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം. വിവരം നൽകുന്നവരുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കു മെന്നും എൻ ഐഎയുടെ ഒഫീഷ്യൽ എക്സ് അക്കൌണ്ടിലെ പോസ്റ്റിൽ പറഞ്ഞിരുന്നു.
പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ ഇതിനിടെ പുറത്ത് വന്നിരുന്നു. ഏകദേശം 30 വയസ് തോന്നിക്കുന്ന പ്രതി ചാരനിറത്തിലുള്ള ഷർട്ടും വെള്ള തൊപ്പിയും മാസ്കും ധരിച്ചാണ് സംഭവ ദിവസം രാവിലെ 11.30ന് രാമേശ്വരം കഫേയിലെത്തുന്നത്. സ്‌ഫോടക വസ്തു കരുതിയ ബാഗും ഇയാൾ ധരിച്ചിരുന്നു. 11.38 ഓടെ ഇയാൾ റവ ഇഡ്ഡലി ഓർഡർ ചെയ്തു. തുടർന്ന് ഒരു പ്ലേറ്റ് ഇഡ്ഡലിയുമായി നടക്കുന്നത് കഫേയിലെ കൗണ്ടറിന് മുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
ഭക്ഷണം കഴിക്കാതിരുന്ന ഇയാൾ 11.44ഓടെ വാഷ് ബേസിന് അടുത്ത് നിൽക്കുന്നതായി കാണാം. ഒരു മിനിറ്റിനുശേഷം പ്രതി കഫേയിൽ നിന്ന് ഇറങ്ങി. തുടർന്ന് ഉച്ചയ്ക്ക് 12.56ഓടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്നത്. മറ്റൊരു സിസിടിവി ദൃശ്യത്തിൽ പ്രതി ബാഗുമായി റസ്‌റ്റോറൻ്റിലേക്ക് നടന്നുപോകുന്നതു വ്യക്തമാണ്. സ്‌ഫോടനത്തിൽ ജീവനക്കാരും ഉപഭോക്താക്കളുമടക്കം 10 പേർക്ക് ആണ് പരിക്കേറ്റിരുന്നത്.