തിരുവനന്തപുരം . വിവാഹ ബന്ധങ്ങൾ തകരുന്നതിലേക്ക് മൊബൈല്‍ ചാറ്റിംഗ് ചെന്നെത്തുന്നതായി വനിതാ കമ്മീഷൻ. കുടുംബ ജീവിതത്തില്‍ മൊബൈല്‍ ഉപയോഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ച് തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്തില്‍ എത്തിയത് നിരവധി പരാതികൾ. വിവാഹ ബന്ധം തകരുന്നതിലേക്ക് വഴിവയ്‌ക്കുന്ന രീതിയില്‍ മൊബൈല്‍ ഉപയോഗിച്ചുള്ള ചാറ്റിംഗ് ചെന്നെത്തുന്നു എന്നതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
ജില്ലാതല അദാലത്തില്‍ പരിഗണിച്ച 250 കേസുകളിൽ തീര്‍പ്പാക്കാനായത് ആവട്ടെ വെറും 45 എണ്ണം മാത്രം. ചെയര്‍മാന്‍ പി സതീദേവി അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, എസ്‌ഐ അനിത റാണി, കൗണ്‍സിലര്‍ സിബി തുടങ്ങിയവരൊക്കെ പങ്കെടുത്ത കൊട്ടിഘോഷിച്ച് നടത്തിയ അദാലത്തിലാണ് വെറും 20 ശതമാനം കേസുപോലും തീര്‍പ്പാക്കാന്‍ കഴിയാതെ വന്നത്.
ഗാര്‍ഹിക ചുറ്റുപാടിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണനയ്‌ക്ക് എത്തിയതില്‍ ഏറെയും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, ഭര്‍ത്തൃ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഗാര്‍ഹിക ചുറ്റുപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാകുകയും വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ മൂലം കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ പരാതികളും അദാലത്തില്‍ എത്തി.