തിരുവനന്തപുരം . ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന്റെ പേരിൽ പത്മജ വേണുഗോപാലിന് എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപ പരാമർശം നടത്തിയതിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം. പത്മജയ്ക്ക് എതിരെ രാഹുൽ നടത്തിയതു മോശം പരാമർശമെന്നു ശൂരനാട് രാജശേഖരൻ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറഞ്ഞു.
ലീഡറുടെ പേര് ഉപയോഗിച്ചതു ശരിയായില്ല. രാഹുലിന്റെ ഭാഷയിൽ അഹങ്കാരത്തിന്റെ സ്വരമെന്നും ആണ് വിമർശനം. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു വി.ഡി.സതീശൻ നൽകിയ മറുപടി. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശമാണ് വിവാദമാവുന്നത്.
‘കരുണാകരന്റെ മകൾ എന്നു പറഞ്ഞു പത്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തിയ ആക്ഷേപം. രാഹുലിന്റെ വിവാദ പരാമർശത്തിന് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ടർമാരിൽ നിന്ന് പോലും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യമാണ് കോൺഗ്രസ് നേരിടുന്നത്.