തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ സിദ്ധാർഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് കാണിച്ച് രാഷ്ട്രീയ ലാക്കോടെ സി പി എം വീടിന് മുന്നില്‍ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. സിദ്ധാർഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം വച്ച ബോർഡ് മാറ്റാൻ പല തവണ അച്ഛന്‍ ടി ജയപ്രകാശ് ആവശ്യപ്പെട്ടെങ്കിലും ബോർഡ് നീക്കം ചെയ്യാൻ സി പി എം കൂട്ടാക്കിയിട്ടില്ല. മകന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ല. മരണവും മുതലെടുക്കുന്ന ചെറ്റകളാണ് അവരെന്നും പലതവണ ഫ്ലെക്‌സ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റാന്‍ തയ്യാറായിട്ടില്ലന്നും ജയപ്രകാശ് പറഞ്ഞു.
എസ്എഫ്‌ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നതാണ് ഫ്ലെക്സില്‍ സി പി എം പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും സിപിഎം സ്ഥാപിച്ച ബോർഡിൽ ആവശ്യപ്പെടുന്നു. സിദ്ധാര്‍ഥ് ഒരിക്കലും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. മറ്റ് പാര്‍ട്ടിക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനാണ് പാര്‍ട്ടിക്കാര്‍ അങ്ങനെ ഒരു ഫ്ളക്സ് വെച്ചിരിക്കുന്നത്. അവന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചില്ല. അതിനുള്ള സമയവും അവന് ഉണ്ടായിരുന്നില്ല – ജയപ്രകാശ് പറഞ്ഞു.
നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തനാണ്. ഇനിയും പ്രതികളെ പിടിക്കാന്‍ വൈകിയാല്‍ മറ്റ് അന്വേഷണ ഏജന്‍സികളെ ആവശ്യപ്പെടും – ജയപ്രകാശ് പറഞ്ഞു. ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. വാലെന്റൈന്‍സ് ഡേ ദിനാചരണത്തിൽ കോളജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു. മൂന്നുദിവസം ഭക്ഷണംപോലും കൊടുക്കാതെ തുടര്‍ച്ചയായി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ മർദ്ദിച്ചിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പിതാവ് ഉൾപ്പടെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയെന്നാണ് വ്യകതമാക്കുന്നത്.