തിരുവനന്തപുരം . കാര്യവട്ടം ക്യാംപസിലെ പഴയ വാട്ടര്‍ ടാങ്കിനുള്ളിൽ നിന്ന് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. മരിച്ച ആളുടേതെന്നു കരുതുന്ന കണ്ണട, ടൈ, തൊപ്പി എന്നിവയും വാട്ടര്‍ ടാങ്കിൽ നിന്നു കണ്ടെത്തി. അസ്ഥികൂടത്തിനു സമീപത്ത് നിന്നും ബാഗും ഒരു ഷർട്ടും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. തൂങ്ങിമരണം നടന്നതിനു തെളിവായി വാട്ടര്‍ ടാങ്കിനുള്ളിൽ നിന്നു പൊലീസ് കയർ കണ്ടെടുത്തിട്ടുണ്ട്. ശരീരം അഴുകി അസ്ഥികള്‍ നിലത്തു വീണതാണെന്നു പൊലീസ് നിഗമനം. ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഫൊറന്‍സിക് സംഘം വാട്ടര്‍ ടാങ്കിനുള്ളില്‍ ഇറങ്ങി പരിശോധന നടത്തി വരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കാര്യവട്ടം ക്യാംപസിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തുന്നത്. ക്യാംപസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോടു ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം ഉണ്ടായിരുന്നത്. ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കാണുന്നത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയാണ് ഉണ്ടായത്.
വാട്ടർ ടാങ്കിൽ പതിനഞ്ച് അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും അങ്ങോട്ടു പോകാറുണ്ടായിരുന്നില്ല. മതിയായ സുരക്ഷയി ല്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാതെ ഫയര്‍ഫോഴ്‌സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങുകയാണ് ഉണ്ടായത്. സംവിധാനങ്ങള്‍ ഒരുക്കിയാണ് നിലവില്‍ പരിശോധന നടന്നു വരുന്നത്.