അലബബാദ് . വാരാണസി ഗ്യാന്‍വാപി പള്ളിയിലെ നിലവറകളില്‍ ഹിന്ദു വിഭാഗം പൂജ നടത്താനനുവദിച്ച ജില്ല കോടതി ഉത്തരവിനെതിരായ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. പൂജ തടഞ്ഞ 1993ലെ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നാണ് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ വിധിച്ചിരിക്കുന്നത്.
ഗ്യാൻവാപിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഹൈക്കോടതി അപ്പീൽ തള്ളുകയായിരുന്നു. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടിട്ടുള്ളത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്.. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമായിരുന്നു.
ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്‍റെ അവകാശം കൂടിയാണ് ഹനിക്കപ്പെട്ടത്.. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിൻറെ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. വ്യാസ് കുടുംബത്തിന്‍റെ കൈവശമായിരുന്നില്ല നിലവറകൾ എന്ന പള്ളി കമ്മറ്റി ഉന്നയിച്ച വാദം കോടതി തള്ളി. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി ഈ മാസം പതിനഞ്ചിന് ഹർജി വിധി പറയാൻ മാറ്റിയിരുന്നത്.
ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതിനെ തുടർന്ന് പള്ളിക്കമ്മറ്റി സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് അരാധനയ്ക്കുള്ള ഹർജി എത്തിയത്. ഹിന്ദുവിഭാഗത്തിന്‍റെ വാദം ഹൈക്കോടതിയും അംഗീകരിച്ചത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഗുണകരമാകും. അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ചർച്ചയാക്കാനുള്ള നീക്കത്തിന് യോഗി ആദിത്യനാഥും പരസ്യപിന്തുണ നൽകിയിരുന്നു.