രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകൾ ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഐപിസിയും സിആർപിസിയും എടുത്തുമാറ്റി പകരം പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്ന മൂന്ന് ബില്ലുകൾ ജൂലൈ മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ സൻഹിത എന്നിവയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ. ഇവ കഴിഞ്ഞ ഡിസംബർ 21ന് പാർലമെന്റ് പാസാക്കുകയുൺബഡായി.
ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾക്ക് സാരമായ മാറ്റങ്ങൾ ഉണ്ട്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിങ്ങനെയുള്ള നിയമങ്ങൾ, നിലവിലുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണ്ണമായും മാറ്റം വരുത്തും. കൊളോണിയൽ കാലത്തെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ക്രിമിനൽ നടപടിച്ചട്ടം, 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവ ഇതോടെ യഥാക്രമം മാറ്റിസ്ഥാപിക്കപ്പെടുകയാണ്..
ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നീ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് ബില്ലുകൾ ആണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ളത്.. പുതിയ നിയമ പ്രകാരം ഐ.പി.സി ഭാരതീയ ന്യായ സംഹിത, 2023 എന്ന പേരിൽ അറിയപ്പെടും. സി.ആർ.പി.സി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയായും എവിഡൻസ് ആക്ട് ഭാരതീയ സാക്ഷ്യവുമായിട്ടായിരിക്കും അറിയപ്പെടുക.
ഇന്ത്യൻ പീനൽ കോഡ്1860ൽ ആണ് തയാറാക്കിയത്. കോഡ് ഓഫ് ക്രിമിനൽ പ്രൊസിജ്യർ 1973ലും. ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872ലും. ഇതിനു പകരമായി കൊണ്ടു വന്ന മൂന്ന് നിയമസംഹിതകൾ കഴിഞ്ഞ വർഷം പാർലമെൻറ് പാസാക്കുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ തുടർന്ന് ഇവ രാജ്യത്ത് നിയമമായി. തീവ്രവാദം, ആൾക്കൂട്ടക്കൊല, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നതാണ് എടുത്ത് പറയാവുന്ന പ്രത്യേകത.
ആൾക്കൂട്ടക്കൊലയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ നൽകുമെന്നാണ് പ്രഖ്യാപനം. കൂട്ടബലാത്സംഗത്തിന് നിയമം നടപ്പിലാവുന്നതോടെ 20 വർഷം തടവ് കിട്ടും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വധശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും. ഭാരതീയ ന്യായ സംഹിതയിൽ 20 പുതിയ കുറ്റങ്ങൾ ചേർക്കപ്പെട്ടപ്പോൾ, ഐപിസിയിൽ ഉണ്ടായിരുന്ന 19 വ്യവസ്ഥകൾ ഇല്ലാതാക്കിയിട്ടുണ്ട്. 33 കുറ്റങ്ങൾ തടവുശിക്ഷയാക്കി വർധിപ്പിച്ചിട്ടും ഉണ്ട്.
ഈ കാലഘട്ടത്തിന് യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണ് പുതിയ നിയമങ്ങളെന്നും ഇന്ത്യൻ ഭരണഘടനക്കും ഇന്ത്യൻ ജനതക്കും ഊന്നൽ നൽകുന്നതാണ് പുതിയ നിയമങ്ങളെന്നുമാണ് ഈ ബില്ലുകൾ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്.
പുതിയ നിയമത്തിൽ ഐപിസി പ്രകാരമുള്ള ചില വകുപ്പുകളുടെ നമ്പറുകളിൽ മാറ്റം വരുത്തിയിരിക്കുന്നു. ഐപിസി പ്രകാരം സെക്ഷൻ 302 കൊലപാതകത്തിനുള്ള ശിക്ഷയായാണ് കണക്കാക്കിയിരുന്നത്. ഇനി മുതൽ കൊലപാതകം സെക്ഷൻ 101 ന് കീഴിൽ ആണ് വരുക. പുതിയ നിയമപ്രകാരം, സെക്ഷൻ 302 പിടിച്ചുപറിയുമായി ബന്ധപ്പെട്ട ചട്ടമാകും. ഐപിസിയുടെ 420-ാം വകുപ്പ് വഞ്ചന കുറ്റമായിരുന്നെങ്കിൽ പുതിയ നിയമത്തിൽ അതേ നമ്പറിൽ ഒരു വകുപ്പും ഇല്ല. ഭാരതീയ ന്യായ സംഹിതയുടെ 316-ാം വകുപ്പിന് കീഴിലാണ് തട്ടിപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്.
നിയമവിരുദ്ധമായി സംഘം ചേരുന്നതുമായി ബന്ധപ്പെട്ട ഐപിസിയുടെ 144-ാം വകുപ്പിനെ ഇനി മുതൽ സെക്ഷൻ 187 എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യാ ഗവൺമെൻ്റിനെതിരായ പ്രവർത്തനങ്ങളെ ഐപിസിയുടെ 121-ാം വകുപ്പിനെ ഇനി സെക്ഷൻ 146 എന്ന് വിശേഷിപ്പിച്ചിരുന്നു. മാനനഷ്ടം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 499-ാം വകുപ്പ് ഇപ്പോൾ പുതിയ നിയമത്തിൻ്റെ 354-ാം വകുപ്പിന് കീഴിലാക്കിയിട്ടുണ്ട്.
IPC പ്രകാരമുള്ള ബലാത്സംഗത്തിനുള്ള ശിക്ഷ കൈകാര്യം ചെയ്യുന്ന വകുപ്പ് 376 എന്നത് ഇപ്പോൾ സെക്ഷൻ 63 ആക്കി മാറ്റിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, സെക്ഷൻ 64 ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ, സെക്ഷൻ 70 കൂട്ട ബലാത്സംഗ കുറ്റമാണ് കൈകാര്യം ചെയ്യുന്നത്.
രാജ്യദ്രോഹം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 124- എ വകുപ്പ് പുതിയ നിയമപ്രകാരം സെക്ഷൻ 150 എന്നറിയപ്പെടും. മൂന്ന് നിയമങ്ങൾക്കും കഴിഞ്ഞ വർഷം ഡിസംബർ 21 ന് പാർലമെൻ്റിൻ്റെ അംഗീകാരം ലഭിക്കുകയും ഡിസംബർ 25 ന് പ്രസിഡൻ്റ് ദ്രൗപതി മുർമു അവക്ക് അനുമതി നൽകുകയും ഉണ്ടായി. ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചിട്ടുണ്ട്.