സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പുതുതായി നടപ്പാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകൾ പലതും കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾക്ക് കടക വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകൾ. മെയ് ഒന്നുമുതൽ ഡ്രെവിംഗ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലർ പറയുന്നത്. കാറുകൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിന് ഗിയർവാഹനങ്ങൾ നിർബന്ധമാണെന്നും സർക്കുലർ പറയുന്നുണ്ട്.
രാജ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15-ൽ പറയുന്നത് അനുസരിച്ച് വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയർ മാറ്റണമെന്ന് മാത്രമാണ്. അതായത് ഗിയറിന്‍റെ സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച് അസോസി യേഷൻ ഓഫ് ഇന്ത്യ വാഹനങ്ങൾക്ക് അനുമതിനൽ കുന്നത്. അതായത് ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല എന്നതാണ് സത്യം.
ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് വഴി ഗുണം ചെയ്യുക മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് ആയിരിക്കും. വാഹനം ഓടിക്കാൻ അറിയുന്നവർക്ക് ലൈസൻസ് നൽകുന്ന രീതിയാണ് എല്ലാ സംസ്ഥാനത്തും നില നിൽക്കുന്നത്. അല്ലാതെ സ്വർണം പൊതിഞ്ഞ കേരളത്തിന്റെ ലൈസൻസ് കൊണ്ട് മറ്റു പ്രയോജനമൊന്നും മന്ത്രി പറയുന്നപോലെ കിട്ടില്ല.
പുതിയ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് കേരള മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയത്. എന്നാൽ ഇവയിലെ ഉത്തരവുകൾ പലതും കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾക്ക് കടക വിരുദ്ധമാണെന്നതിനാൽ തന്നെ എം വി ഡി കോടതി കയറേണ്ടി വരുമെന്നത് ഉറപ്പാണ്. വേഗത്തിന് അനുസരിച്ച് ഗിയർമാറ്റണമെന്ന് ചട്ടത്തിൽ പറയുന്നത്. എന്നാൽ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ അഥവാ ഗിയർ സംവിധാനം, ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞവർഷം സംസ്ഥാനസർക്കാരിന് ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇത് സംബന്ധിച്ച് കത്തും നൽകിയിട്ടുണ്ട്. ടെസ്റ്റിലെ പരിഷ്കാരങ്ങളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നും കോടതിൽ ചോദ്യം ചെയ്യപ്പെട്ടാൽ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഇതെന്നുമാണ് നിയമവിദഗ്ധർ തീർത്ത് പറയുന്നത്.
പുതിയ പദ്ധതി നടപ്പാക്കുന്നതിൽ സർവ്വത്ര ആശയക്കുഴപ്പമാണ് ഉള്ളത്. ടെസ്റ്റിങ് ട്രാക്കുകൾ നിർമിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളൊന്നും സർക്കുലറിൽ പറഞ്ഞിട്ടില്ല. ഡ്രൈവിംഗ് സ്‌കൂളുകൾ ഇവ ഒരുക്കണമെന്ന നിർദേശമാണ് മന്ത്രി ഗണേഷ് കുമാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് തീർത്തും അപ്രായോഗികമാണ്. ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും പുറമ്പോക്കിലും ഡ്രൈവിംഗ് സ്‌കൂളുകാർ വാടകയ്ക്കെടുത്ത സ്ഥലങ്ങളിലുമാണ് പരിശോധന എന്ന മഹാ സംഭവം എം വി ഡി നടത്തുന്നത്.
പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം എംവിഡി വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബഹുഭൂരിപക്ഷം ഡ്രൈവിംഗ് സ്കൂൾ ഉടമകളും അത് സമ്മതിക്കാൻ കൂട്ടായിട്ടില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമായി വരും. ഇതിനായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറഞ്ഞത്. സംസ്ഥാനത്ത് 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. ബാക്കിയെല്ലാം പൊതുസ്ഥലങ്ങളാണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കുക എന്നത് അപ്രായോഗികമാണ്. അവിടങ്ങളില്‍ എല്ലാം പുതിയസ്ഥലം കണ്ടെത്തേണ്ടി വരും.