കൊച്ചി . ‘എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ അതിന് ഒരാഴ്ചയ്‌ക്കുളളില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ അകത്താ ക്കുമെന്ന്’ കിറ്റെക്‌സ് ഉടമ സാബു എം ജേക്കബ്. അതിനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ടെന്നും, ഒരാഴ്ചയായി സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നുവെന്നും സാബു എം ജേക്കബ് കൊച്ചിയിൽ പറഞ്ഞു.
‘എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കും. അതിന് ഉതകുന്ന ആറ്റം ബോംബ് എന്റെ കയ്യിലുണ്ട്. സ്വപ്ന സുരേഷിന്റെ കൈയ്യിലുള്ള ബോംബല്ലാ സാബുവിന്റേത് ഇത് ആറ്റം ബോംബാണ്’ – സാബു എം. ജേക്കബ് പറഞ്ഞു.
‘സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ സീറ്റുകിട്ടാന്‍ പ്രയാസമില്ല. 2021ല്‍ കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനും ചെന്നിത്തലയും വീട്ടില്‍ വന്നു. അഞ്ച് സീറ്റ് അവര്‍ ഓഫര്‍ ചെയ്തു. സിപിഎമ്മിനായി മന്ത്രി പി രാജീവ് ഉള്‍പ്പെടെ അഞ്ച് തവണയാണ് രാത്രി പാത്തും പതുങ്ങിയും വീട്ടില്‍ വന്നത്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ല താന്‍ നിലകൊള്ളുന്നത്’ – സാബു ജേക്കബ് പറഞ്ഞു. കെ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ കൂടിയായ സാബു എം ജേക്കബിനെ ശനിയാഴ്ച പോലീസ് ചോദ്യം ചെയ്തിരുന്നു. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. വിഷയത്തില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.