ചെന്നൈ . തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഭാര്യ സഹോദരൻ അടക്കം അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. പ്രവീൺ (25) ആണ് മരിച്ചത്. ചെന്നൈ പള്ളിക്കരണിയിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.
നാല് മാസം മുമ്പ് ഷർമി എന്ന അന്യജാതിക്കാരി യുവതിയെ പ്രവീൺ വിവാഹം കഴിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം നടന്നിരുന്നത്. തുടർന്ന് പ്രവീണിന് ഷർമിയുടെ കുടുംബത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഷർമിയുടെ മൂത്ത സഹോദരൻ ദിനേശും മറ്റ് മൂന്ന് പേരും ചേർന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന് പുറത്ത് വളഞ്ഞിട്ട് വെട്ടി വീഴ്‌ത്തുകയാണ് ഉണ്ടായത്.
പ്രവീണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പള്ളിക്കരണൈ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. കൊലപാതകത്തിൽ പങ്കാളികളായ യുവതിയുടെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, തുടർന്ന് മറ്റു അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ യുവതിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.