കൊല്ലം . പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ചവിട്ടിക്കളി നടക്കുകയാണ്. ഒരുമാസം കഴിഞ്ഞിട്ടും കേസന്വേഷണം എങ്ങുമെങ്ങും എത്തിയിട്ടില്ല. സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ആരോപണവിധേയരിലേക്ക് അന്വേഷണം എത്തിയിട്ടില്ല എന്നതാണ് എടുത്ത് പറയേണ്ടത്.
പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, എ പി പി ശ്യം കൃഷ്ണ എന്നിവരിൽ നിന്നേറ്റ ശകാരവും അവഗണനയും പരിഹാസവും ജോലിയിലെ മാനസിക സമ്മർദ്ദവുമാണ് അനീഷ്യ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ നൽകിയിരുന്ന മൊഴി. ആരോപണ വിധേയരെ സർവ്വീസിൽ നിന്നും സർക്കാർ സസ്പെന്റ് ചെയ്തത് മാത്രമാണ് കേസുമായി ബന്ധപെട്ടു ആശ്വാസകരമാണ് നടന്ന ഒരേയൊരു നടപടി.
ജനുവരി മാസം 21നാണ് പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. അന്വേഷണം 24 ന് സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ആരോപണ വിധേയരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന ദുരൂഹതയാണ് ഉണ്ടാക്കിയിരി ക്കുന്നത്. ആരോപണ വിധേയരെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമ മാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് അനീഷ്യയുടെ കുടുംബം.
അനീഷ്യയുടെ ഡയറിക്കുറിപ്പും ഓഡിയോ സന്ദേശങ്ങളും ഒക്കെ അന്വേഷ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടും ആരോപണ വിധേയർ ക്കെതിരെ ചെറു വിരൽ ആനക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തൃപ്തികരമല്ലെന്ന് തന്നെയാണ് അനീഷ്യയുടെ കുടുംബം ആരോപിക്കുന്നത്.
അതേസമയം, അനീഷ്യയുടെ സഹപ്രവർത്തകാരുടെ മൊഴിയെടുപ്പു നടക്കുന്നു എന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.. ചോദ്യം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി കിട്ടാനെടുത്ത കാലതാമസം, അനീഷ്യയുടെ മൊബെൽ, ലാപ്‌ടോപ്പ്, ഡയറി എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കിട്ടുന്നതിലെ കാലതാമസം അന്വേഷണത്തിന്റെ മെല്ലെപോക്കിനു കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. ശാസ്ത്രീയ തെളിവെടുപ്പ് കിട്ടിയ ശേഷം മാത്രം ആരോപണ വിധേയരെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിൽ സംശയങ്ങൾ ഉണ്ടാവുന്നുണ്ട്.
ആഭ്യന്തര വകുപ്പ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടും എന്തുകൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ലെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാത്തത്. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജ്യൂഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അസിസ്റ്റന്റെ പബ്ലിക് പ്രോസിക്യൂട്ടർ ശ്യാം കൃഷ്ണ കെ ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്.. ആരോപണ വിധേയർക്ക് ലേക്കൽ പൊലീസിൽ സ്വാധീനമുണ്ടെന്നത് തന്നെയാണ് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനം നൽകുന്നത് ഈ സാഹചര്യത്തിലാണ്.