കോഴിക്കോട് . കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് പ്രചാരണം നടത്തിയ എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കളുടെ പേരിൽ കേസെടുക്കണമെന്ന് ബിജെപി നേതാവ് എം.ടി രമേശ്.
വ്യാജ പ്രചരണങ്ങളിലൂടെ കലാപത്തിന് കോപ്പുകൂട്ടിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണം. പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് എന്നയാൾ സിപിഎം പ്രവർത്തകനായിരിക്കെ ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾ പ്രചരിപ്പിച്ചത് കലാപം ഉണ്ടാക്കാൻ ലക്‌ഷ്യം വെച്ചായിരുന്നു. എന്നാൽ സത്യം പുറത്തറിഞ്ഞതോടെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾ നേതാക്കൾ പിൻവലിക്കുകയായിരുന്നു. ദൈവത്തിന്റെ കൃപകൊണ്ടാണ് സത്യം പുറത്തായതെന്നും അതിനാൽ ജില്ലയിൽ കലാപം ഉണ്ടായില്ല എന്നും എം.ടി രമേശ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്ക ണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും കോഴിക്കോട്ട് ഉണ്ടായിട്ടുണ്ട്. സിപിഎമ്മിലെ പിണക്കങ്ങളും നേതാക്കളുടെ കുടിപ്പകയുമെല്ലാം സംഘർഷത്തിലേയ്‌ക്ക് എത്തുമ്പോൾ അതെല്ലാം സംഘപരിവാർ സംഘടനകൾക്ക് മേൽ വച്ച് കെട്ടുന്നത് കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ വ്യാപകമായ സംഘർഷങ്ങൾ ഉണ്ടാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്.
സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചു എന്നു പറഞ്ഞുകൊണ്ട് വ്യാജ വാർത്തയുണ്ടാക്കി അത് സംഘപരിവാർ സംഘടനകൾ ചെയ്തതാണെന്ന് പറഞ്ഞ് പരത്തി കലാപം സൃഷ്ടിക്കാൻ ഇതിന് മുൻപ് സിപിഎം ശ്രമിച്ചിരുന്നു.. സമാനമായ ശ്രമം തന്നെയാണ് കൊയിലാണ്ടിയിലെ കൊലപാതകത്തിന്റെ പേരിൽ സിപിഎം സൃഷ്ടിക്കാൻ ശ്രമിച്ചിരിക്കുന്നത്. ദൈവത്തിന്റെ കൃപകൊണ്ട് അത് പരാജയപ്പെട്ടു. അല്ലെങ്കിൽ കോഴിക്കോട്ട് ജില്ലയിൽ വലിയ കലാപം ഉണ്ടാകുമായിരുന്നു – എം.ടി രമേശ് പറഞ്ഞു.
കൊലപാതകം നടത്തിയ വ്യക്തി പല കാര്യങ്ങൾക്ക് വേണ്ടി സിപിഎം വളർത്തിയെടുത്ത ക്രിമിനൽ സംഘത്തിൽപ്പെട്ട ഒരാളാണ്. യുവമോർച്ച ജില്ലാ നേതാവിന്റെ വീട് ആക്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇപ്പോൾ സിപിഎം നേതൃത്വം ഈ പ്രതിയ പരിഗണിക്കാ ത്തതാണ് കൊയിലാണ്ടിയിലെ സംഭവത്തിന് കാരണം. സിപിഎം നേതാക്കളും അവർ വളർത്തിയെടുത്ത ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള കുടിപ്പകയാണ് കൊയിലാണ്ടിയിലെ കൊലപാതകത്തിൽ എത്തിച്ചിരിക്കുന്നത് – എം.ടി രമേശ് പറഞ്ഞു.