തിരുവനന്തപുരം . സംസ്ഥാനത്തെ കോടികളുടെ കടക്കെണി യിലാക്കിയ കിഫ്ബി സി.ഇ.ഒയും കെ-ഡിസ്‌കിന്റെ ചെയര്‍മാനുമാനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ.എം. ഏബ്രഹാമിനെ കാബിനറ്റ് പദവി നല്‍കി പ്രതിഷ്ഠിക്കാൻ തീരുമാനിച്ച് മന്ത്രിസഭ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനു കാബിനറ്റ് പദവി നൽകുന്നത് അപൂര്‍വമാണ്.കിഫ്ബി സി.ഇ.ഒയും കെ-ഡിസ്‌കിന്റെ ചെയര്‍മാനുമാണ് ഏബ്രഹാം.
മന്ത്രിമാര്‍ക്കു പുറമേ ഗവ. ചീഫ് വിപ്പ് ഡോ: എന്‍. ജയരാജ്, സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ.വി. തോമസ് എന്നിവര്‍ക്കാണു നിലവില്‍ കാബിനറ്റ് പദവിയുള്ളത്. 1982 ഐ.എ.എസ്. ബാച്ചുകാരനായ ഏബ്രഹാം സിവില്‍ എന്‍ജിനീയറിങ്ങില്‍ കാണ്‍പുര്‍ ഐ.ഐ.ടിയില്‍നിന്ന് എം.ടെക്കും യു.എസിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റും നേടി. 2008-2011 വരെ സെബി അംഗമായിരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളജില്‍ അധ്യാപകനായിരുന്നു. ആലപ്പുഴ കലക്ടറായും സേവനമനുഷ്ഠിച്ചു.
1996-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്തു ധനകാര്യ സെക്രട്ടറിയായിരിക്കേ മോഡേെണെസിങ് ഗവണ്‍മെന്റ് പ്രോഗ്രാമിന് (എം.ജി.സി) നേതൃത്വം നല്‍കി. ട്രഷറി ഇടപാടുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണവും സ്ഥലംമാറ്റവുമെല്ലാം കമ്പ്യൂട്ടര്‍വത്കരിക്കാന്‍ നേതൃത്വം നല്‍കി. സര്‍ക്കാരിനുവേണ്ടി കമ്പ്യൂട്ടര്‍ നയം തയാറാക്കി അന്നത്തെ ചീഫ് സെക്രട്ടറി വി. രാമചന്ദ്രനു നൽകി എന്നിങ്ങനെയാണ് ഏബ്രഹാമിനു കാബിനറ്റ് പദവി നല്‍കി പ്രതിഷ്ഠിക്കാൻ കാരണമായി സർക്കാർ പത്രക്കുറിപ്പിലെ വിശദീകരണം.