‘ഒരു എംഎൽഎ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോർട്ടിൽ എത്തിച്ചു’ എന്ന മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിന്റെ വിവാദ പരാമര്ശത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നടി തൃഷ. തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എ.വി രാജുവിനെതിരെ പരാതി നൽകുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചതിന് പിറകെ സംഭവത്തിൽ രാജുവിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുകയാണ് തൃഷ. ഇതിന്റെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തൃഷ പങ്കുവെക്കുകയുണ്ടായി.
എവി രാജു തന്നെ സംബന്ധിച്ച് നടത്തിയ അഭിപ്രായങ്ങളും റിപ്പോർട്ടുകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയിൽ സമാനമായ പരാമർശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതൽ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ എവി രാജു തന്നോട് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ തൃഷ പറഞ്ഞിട്ടുണ്ട്.
അഞ്ചു ലക്ഷത്തിലധികം സർക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടത്. യുട്യൂബിൽ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണം. നോട്ടീസിലെ ആവശ്യങ്ങൾ പാലിക്കാത്ത പക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കുന്നു.
മുൻ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃഷയ്ക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നത്. രാജുവിന്റെ ആരോപണത്തിന് ആരാധകരിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും കടുത്ത പ്രതിഷേധം തന്നെ ഉണ്ടായി. ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോർട്ടിൽ തങ്ങളുടെ എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള എഐഎഡിഎംകെയുടെ ശ്രമത്തിന്റെ ഭാഗമായി ഒരു എംഎൽഎ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോർട്ടിൽ എത്തിച്ചു എന്നായിരുന്നു എവി രാജു പറഞ്ഞിരുന്നത്.