തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കാനഡയിൽ വീണയ്ക്ക് കമ്പനിയുണ്ടെന്ന ആരോപണത്തിലാണ് കേസ്. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് വീണ നൽകിയിരിക്കുന്ന പരാതി.
പിതാവും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.
വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോർജ് പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു. ഇത് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. വീണയുടെ പരാതിയിൽ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജസ് സ്‌കറിയയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അതേസമയം കേസെടുത്ത നടപടിയിൽ പ്രതികരിച്ച് ഷോൺ ജോർജ് രംഗത്തെത്തി.
താൻ പരാതിക്കാരിയോയ അവരുടെ ഭർത്താവിനെയോ അച്ഛനെയോ പരമാർശിച്ചിട്ടില്ലെന്നായിരുന്നു ഷോൺ ഫേസ്ബുക്കിൽ കുറിച്ചത്. ‘ പോസ്റ്റിൽ എവിടെയാണ് ഞാൻ പരാതിക്കാരിയെയോ അവരുടെ അച്ഛനെയോ ഭർത്താവിനെയോ പരാമർശിച്ചത് . ഇത് കണ്ടപ്പോൾ അത് അവരെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയെങ്കിൽ നാട്ടിൻ പുറത്തു ഒരു ചൊല്ലുണ്ട് . “കോഴി കട്ടവന്റെ തലയിൽ പപ്പ് “, ഷോൺ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.