വന്യ ജീവി ആക്രമണത്തിൽ നിന്നുണ്ടാവുന്ന കർഷക പ്രതിഷേധങ്ങളെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി അടിച്ചമർത്താൻ പിണറായി സർക്കാർ. കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കുകയാണ് പൊലീസ്.
മനുഷ്യ ജീവൻ തുടർച്ചയായി നഷ്ട്ടപ്പെടുന്നതിൽ മനം നൊന്ത് പുൽപ്പള്ളിയിൽ അരങ്ങേറിയ ജന രോക്ഷ സംഭവങ്ങളിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുക്കുകയാണ്. നിരവധി കുറ്റങ്ങളാണ് പ്രതിഷേധക്കാർക്ക് നേരെ ചുമത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. വനം മന്ത്രിയെയും വകുപ്പിനെയും സംരക്ഷിക്കാനും, വന്യ ജീവി ആക്രമങ്ങളിൽ സർക്കാരിന്റെ ഭാഗത്തുള്ള വീഴ്ചകൾ മൂടിവെക്കാനുമാണ് ഈ നടപടി എന്ന് വേണം പറയാൻ.
വനം വകുപ്പിൻറെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താനാണു തീരുമാനിച്ചത്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുമാണ് പോലീസ്. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതും ഇതിനായിരുന്നു.
കാട്ടാന ചവിട്ടിക്കൊന്ന പോളിൻറെ മൃതദേഹവും വഹിച്ചുകൊണ്ടായിരുന്നു പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. ഇതിനൊപ്പം തന്നെ പുൽപ്പള്ളിയിൽ നിരോധനാജ്‍ഞയും പുറപ്പെടുവിച്ചിരുന്നു. ആദ്യം വനംവകുപ്പിൻറെ ജീപ്പ് തടയുകയായിരുന്നു. പിന്നീട് വാഹനത്തിന് മുകളിൽ റീത്ത് വച്ചു. ശേഷം ടയറിൻറെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിൻറെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ജനങ്ങൾ ഉന്തും തള്ളുമുണ്ടായി.
പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിശേധം. ശുപാർശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെയും ജനം കുപ്പികൾ എറിയുകയുണ്ടായി. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിയുകയും ഉണ്ടായി. തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു.