ആലപ്പുഴ . കേരളത്തിൽ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനെന്ന് പറഞ്ഞു ഇന്ധന സെസ് വഴി ഇതുവരെ പിരിച്ചെടുത്ത 774.77 കോടി രൂപയിൽ ഒരു രൂപ പോലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൊടുക്കാൻ പിണറായി സർക്കാർ ഉപയോഗിച്ചില്ല. 2023 ഏപ്രില്‍ ഒന്നു മുതല്‍ ഡിസം. 31 വരെ 775 കോടിയാണ് പിരിച്ചെടുത്തത്. ഇന്ധന സെസ് ഇനത്തില്‍ ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ വരവ് വയ്‌ക്കുകയാണെന്നാണ് അറിയുന്നത്.
പെന്‍ഷന്‍ തുക നല്കുന്നതിനായി ഇന്ധന സെസ് മുഖേനെ കോടികള്‍ പിരിച്ചെടുത്തിട്ടും ഇതുവരെ ഇതില്‍ നിന്ന് ഒരു രൂപ പോലും പെന്‍ഷനായി നല്കിയിട്ടില്ലെന്നാണ് രേഖാ മൂലം ചീഫ് സെക്രട്ടറി, സാമൂഹിക പ്രവര്‍ത്തകന്‍ കാക്കാഴം താഴ്ചയില്‍ നസീറിന് വിവരാവകാശ നിയമപ്രകാരം മറുപടിയി നൽകിയിരിക്കുന്നത്. കുറേ മാസങ്ങളായി പെന്‍ഷന്‍ വിതരണം മുടങ്ങിയിരിക്കയാണെങ്കിലും ഇന്ധന സെസ് പിരിവ് മാത്രം മുറപോലെ നടക്കുകയാണ്. വിവിധ സാമൂഹ്യ ക്ഷേമ നിധി ബോര്‍ഡുകളില്‍ അംഗങ്ങളായ 6.7 ലക്ഷം പേര്‍ക്കുള്‍പ്പെടെ 57 ലക്ഷത്തോളം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കേണ്ടത്.
ഈ പെന്‍ഷന്‍ നൽകാൻ പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപയാണ് ആവശ്യമായി വരുന്നത്. പെന്‍ഷന്‍ തുക നല്‍കുന്നതിന് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക സമാഹരണം നടത്തുമെന്ന് 2023 -24 ബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇന്ധന സെസ് ഏര്‍പ്പെടുത്തുന്നത്. 2023 ഏപ്രില്‍ ഒന്നു മുതല്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്ക് രണ്ടു രൂപാ വീതമാണ് സെസ് ഏര്‍പ്പെടുത്തിയത്. ഒരു മാസം സാമൂഹ്യ സുരക്ഷാ ബോര്‍ഡ് പെന്‍ഷന്‍ നല്കുന്നതിന് 750 കോടി രൂപയാണ് വേണ്ടി വരിക. 2023 ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഇന്ധന സെസ് ഇനത്തില്‍ 600.78 കോടി രൂപ സർക്കാരിന് ലഭിച്ചിരുന്നു.