പുല്‍പ്പള്ളി . വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ടൂറിസം ജീവനക്കാരന്‍ പോളിന്റെ സംസ്‌കാരം നടത്തി. പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്‌കാരം. വന്‍ പ്രതിഷേധത്തിനു ഒടുവിലായിരുന്നു പോളിന്റെ സംസ്‌കാരം നടത്തിയത്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനിക്കുന്നത്. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ അടക്കം പതിനൊന്ന് ലക്ഷം രൂപ ഉടന്‍ നല്‍കാനും തീരുമാനിച്ചു. കടുത്ത പ്രതിഷേധത്തിനിടയിലായിരുന്നു തീരുമാനം.
പുല്‍പ്പള്ളിയിലെ പ്രതിഷേധം ഇതിനിടെ സംഘര്‍ഷത്തിലേക്ക് വഴിമാറി വനംവകുപ്പിന്റെ വാഹനമടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കു കയാണ്. വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചു വിടുകയും വാഹനത്തില്‍ മുകളില്‍ വനംവകുപ്പിന് റീത്ത് വെക്കുകയും ഉണ്ടായി. ജീപ്പിന്റെ റൂഫിലെ ഷീറ്റ് വലിച്ച് കീറി. പോലീസ് വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. കേണിച്ചിറയില്‍ കടുവ പിടിച്ച പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളിലാണ് പ്രതിഷേധക്കാര്‍ കെട്ടിവെക്കുന്നത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും തന്നെ ഉണ്ടായി.
പോളിന്റെ കുടുംബത്തിന് അര്‍ഹമായ കാര്യങ്ങള്‍ ലഭിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ശുപാര്‍ശയല്ല ഉറപ്പാണ് വേണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു. സ്ഥലം സന്ദർശിക്കാനെത്തിയ എംഎല്‍എമാരെ ജനം കുപ്പികൾ കൊണ്ട് എറിഞ്ഞു. തടയാനെത്തിയ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെടുന്നത്. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ പോള്‍ കമിഴ്ന്ന് വീണു. പിന്നാലെ വന്ന കാട്ടാന നെഞ്ചില്‍ ചവിറ്റി കൊലപ്പെടുത്തു കയാണ് ഉണ്ടായത്.