മലവെള്ളം പോലെ തെളിവുകൾ പിണറായിക്കെതിരെയും കുടുംബത്തിനെതിരെയും വന്നു കൊണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ പിണറായിക്ക് തുണയായത് NIA യും കസ്റ്റംസും ആണ്. കാരണം അവർക്ക് വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ പറ്റിയില്ല. സ്വർണ്ണക്കടത്ത് കേസിൽ പിണറായിയെ നേരിട്ട് ബന്ധിപ്പിക്കുന്ന സാഹചര്യ തെളിവുകളും, മൊഴികളും ഉണ്ടെന്നല്ലാതെ കോടതിയിൽ നിൽക്കുന്ന അഥവാ ശിക്ഷ കിട്ടാൻ ഇടയാക്കുന്ന ശക്തമായ തെളിവുകൾ സംഘടിപ്പിക്കാൻ NIAക്കോ, കസ്റ്റംസിനോ കഴിഞ്ഞില്ല.
പേമാരിയിലും ഷോർട് സെർക്യൂട്ടിലും എല്ലാ തെളിവുകളും കത്തിയും ഒലിച്ചും പോയി. ക്ലിഫ് ഹൗസിൽ മാത്രം പെയ്ത പേമാരിയിലും മിന്നലിലും അവിടുത്തെ വീഡിയോ തെളിവുകൾ മുഴുവനും കത്തിപ്പോകുകയും ചെയ്തു. അതേ പോലെ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദർശകരുടെ മാത്രം ലിസ്റ്റുകളുള്ള ഫയലുകൾ ഷോർട്ട് സർക്യൂട്ടിൽ കത്തിയും പോയി. എന്തൊക്കെ വന്നാലും ഈ തട്ടിപ്പിന് ഇപ്പോൾ ഒരു തിരശീല വീണിരിക്കുകയാണ്. അതിനു കാരണമായത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഇടപെടലാണ്.
അഴിമതിപ്പണം മേടിച്ച് കണ്ണടച്ചു കൊടുക്കാതെ റവന്യൂ സെറ്റിൽമെന്റ് ബോർഡ്, കർത്തായുടെ കമ്പിനി നികുതിയടക്കാതെ ചിലവിനത്തിൽ കാണിച്ച ഒരു 135 കോടി രൂപായിൽ കണ്ണുവച്ചു. താൻ കമ്പിനി നടത്തിപ്പിനായി കൈക്കൂലി കൊടുത്ത ഈ പണം തന്റെ ചിലവാണെന്ന് കർത്തായും, അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് നിർമ്മലാ സീതാരാമന്റെ വകുപ്പും വാദിച്ചു. ഒടുവിൽ കേന്ദ്രം ജയിച്ചു. അങ്ങനെയാണ് കർത്തയും കള്ളപ്പണം വെളുപ്പിക്കലും മുഖ്യമന്ത്രിയുടെ മകളും, പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ ഐ ടി സംരംഭകയുടെ ഉടായിപ്പ് കമ്പിനിയിലേക്ക് ചെയ്യാത്ത സേവനത്തിന് നൽകിയ കഥയൊക്കെ പുറത്തു വന്നത്.
കേന്ദ്രത്തിൽ മോദി സർക്കാർ അല്ലായിരുന്നുവെങ്കിൽ പണ്ടേ കർത്തയും പിണറായിയും ചേർന്ന് അവിടെയും കുറേ കോടികൾ വീശുമായിരുന്നു.. അപ്പോൾ ഇങ്ങനൊരു കേസ് ഉണ്ടാകുകയേ ഇല്ലായിരുന്നു. ഇതിൽ തങ്ങൾക്ക് പതിനെട്ടു കോടി നഷ്ടമായെന്ന് KSIDCയും പരാതിപ്പെടേണ്ടി വന്നു. ആ പഴുതിലാണ് ഷോൺ ജോർജ്ജ് കയറി കൊളുത്തിയതും ഈ അന്വേഷണം നടക്കുന്നതും.
എന്തായാലും കർത്തായുടെ കമ്പിനി നൽകിയ അഴിമതിപ്പണം അഥവാ കൈക്കൂലി ആരൊക്കെ, എന്തിന് വേണ്ടി കൈപ്പറ്റി എന്നത് തന്നെ അനന്തമായ ലിസ്റ്റാകാനാണ് സാദ്ധ്യത. അടുത്തത് ഈ കമ്പനി രാജ്യത്തെ തന്നെ വഞ്ചിച്ച് കരിമണൽ ഖനനം നടത്തിയോ, അങ്ങനെയെങ്കിൽ അതുണ്ടാക്കുന്ന പാരിസ്ഥിക ദോഷം, ഈ ഖനനത്തിനെതിരെ നേരത്തെ ശബ്ദമുയർത്തിയവരുടെ മരണങ്ങൾ എല്ലാം അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്ന കാര്യങ്ങളാണ്. എണ്ണിയാലൊടുന്നതത്ര കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു അന്വേഷിക്കേണ്ടതായി വരും. ഇതിനൊക്കെ ഇടയിൽ കർത്തായിൽ നിന്ന് മുഖ്യമന്ത്രിയും പാർട്ടിയും പണം പറ്റുകയും എന്നിട്ട് കർത്തായെ തന്നെ പറ്റിക്കുകയും ചെയ്തു എന്ന ആരോപണവും ഉണ്ട്.
എന്തായാലും നിലവിൽ കർത്തായുടെ രക്ഷാധികാരിയും ദൈവവും തന്റെ കൈകൾ ശുദ്ധമാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രിയാണ് എന്ന് ആർക്കാണ് അറിയാത്തത്. അതിനുള്ള തെളിവുകൾ അതിബുദ്ധി കാട്ടി എക്സാലോജിക്ക് വഴി ചെയ്യാത്ത സേവനത്തിന് മകളുടെ പേരിൽ പണം വാങ്ങി മുഖ്യമന്ത്രി മുൻപിൽ വച്ചു കൊടുത്തത് എക്സ്ട്രാ ജുഡീഷ്യൽ ബോർഡ് ഉത്തരവായി നമ്മുടെ മുന്നിലുണ്ട്. ഇതിനൊക്കെ പിണറായി മുഖ്യമന്ത്രി ആയശേഷം മാസ്റ്റർ ബ്രെയിൻ ആയിരുന്നത് വീണ വിജയമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സ്വര്ണക്കടത്തുകേസിൽ സ്വപ്ന സുരേഷ് ശക്തിയുക്തം അവരുടെ ജീവൻ തന്നെ അപകടത്തിലാണെന്നറിഞ്ഞിട്ടും തുറന്നു പറഞ്ഞ കാര്യത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.
മാസ്റ്റർ ബ്രെയിൻ വീണ തന്നെയാണ്. ഇതിനെല്ലാം നെടുംതൂണായി നിന്നത് കമല വിജയനും ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ ഇരട്ട ചങ്കുള്ള ഭാര്യ എന്ന പദവിയിലേക്ക് കമല വിജയൻ ഉയർന്ന കാര്യവും ഇതിനിടയിൽ ആരും മറന്നു പോകരുത്. ഇനി പുറത്തു വരാനുള്ള തെളിവുകൾ വിവേക് കിരൺ വിജയൻ എതിരേയുള്ളതാണ്. പോകെപ്പോകെ അതിലേക്കും അന്വേഷണം നീണ്ടേക്കും.
ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് , CMRL വീണയ്ക്ക് നല്‍കിയ പണം സേവനം നല്‍കാതെയാണെന്ന് കണ്ടെത്തിയിരുന്നു. യാതൊരു സേവനവും ചെയ്തുകൊടുക്കാതെ വീണാ വിജയന്റെ അക്കൗണ്ടിലേയ്ക്കും കമ്പനിയുടെ അക്കൗണ്ടിലേയ്ക്കും ഒരു കോടി 72 ലക്ഷം രൂപ കൈമാറിയിരിക്കുന്നുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. SFIO അതും ചികയും. അതിനാൽ തന്നെ ഇത്തവണ രക്ഷപ്പെടണമെങ്കിൽ പിണറായി പാടുപെടും.