കർത്തായുടെ കമ്പിനി നൽകിയ അഴിമതിപ്പണം അഥവാ കൈക്കൂലി ആരൊക്കെ, എന്തിന് വേണ്ടി കൈപ്പറ്റി എന്നത് തന്നെ അനന്തമായ ലിസ്റ്റാകാനാണ് സാദ്ധ്യത. അടുത്തത് ഈ കമ്പനി രാജ്യത്തെ തന്നെ വഞ്ചിച്ച് കരിമണൽ ഖനനം നടത്തിയോ, അങ്ങനെയെങ്കിൽ അതുണ്ടാക്കുന്ന പാരിസ്ഥിക ദോഷം, ഈ ഖനനത്തിനെതിരെ നേരത്തെ ശബ്ദമുയർത്തിയവരുടെ മരണങ്ങൾ എല്ലാം അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്ന കാര്യങ്ങളാണ്.
എണ്ണിയാലൊടുന്നതത്ര കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു അന്വേഷിക്കേണ്ടതായി വരും. ഇതിനൊക്കെ ഇടയിൽ കർത്തായിൽ നിന്ന് മുഖ്യമന്ത്രിയും പാർട്ടിയും പണം പറ്റുകയും എന്നിട്ട് കർത്തായെ തന്നെ പറ്റിക്കുകയും ചെയ്തു എന്ന ആരോപണവും ഉണ്ട്. എന്തായാലും നിലവിൽ കർത്തായുടെ രക്ഷാധികാരിയും ദൈവവും തന്റെ കൈകൾ ശുദ്ധമാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രിയാണ് എന്ന് ആർക്കാണ് അറിയാത്തത്. അതിനുള്ള തെളിവുകൾ അതിബുദ്ധി കാട്ടി എക്സാലോജിക്ക് വഴി ചെയ്യാത്ത സേവനത്തിന് മകളുടെ പേരിൽ പണം വാങ്ങി മുഖ്യമന്ത്രി മുൻപിൽ വച്ചു കൊടുത്തത് എക്സ്ട്രാ ജുഡീഷ്യൽ ബോർഡ് ഉത്തരവായി നമ്മുടെ മുന്നിലുണ്ട്. ഇതിനൊക്കെ പിണറായി മുഖ്യമന്ത്രി ആയശേഷം മാസ്റ്റർ ബ്രെയിൻ ആയിരുന്നത് വീണ വിജയമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
എക്‌സാലോജിക് – സിഎംആർഎൽ ഇടപാടിൽ മുൻ ഹൈക്കോടതിക്ക് രണ്ടു മനസുണ്ടായിരുന്നില്ല. അന്വേഷണം നടക്കണം എന്നുതന്നെയായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇന്നും ഈകേസുമായി ബന്ധപ്പെട്ട നിർണ്ണായക ദിനമായിരുന്നു. എക്‌സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്‌ഐഡിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം. അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി കെഎസ്‌ഐഡിസിയോട് ചോദിച്ചു.
അന്വേഷണം പേരിനു കളങ്കം വരുത്തുന്നതായി കെസ്‌ഐഡിസി കോടതിയെ അറിയിച്ചു. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ എക്‌സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. ഇതിനു സമയം വേണമെന്ന് കെഎസ്‌ഐഡിസി പറഞ്ഞതിനാൽ ഹർജി ഈ മാസം 26ലേക്കു മാറ്റി.
മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്‌ഐഒ ഹൈക്കോടതിയെ അറിയിച്ചു. രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. അതേ സമയം അന്വേഷണത്തെ എതിർത്ത കെഎസ്‌ഐഡിസി നിലപാടിനെ കോടതി വിമർശിക്കുകയായിരുന്നു. തുടർന്ന് എക്‌സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെഎസ്‌ഐഡിസിയോട് ഹൈക്കോടതിയുടെ ചോദ്യം.
വിശ്വാസ്യതയെ സമൻസ് ബാധിക്കുമെന്ന് വ്യക്തമാക്കിയ കെഎസ്‌ഐഡിസി തങ്ങൾക്ക് പണമൊന്നും കിട്ടിയിട്ടില്ലെന്നും വിശദമാക്കി. കെഎസ്‌ഐഡിസിയുടെയും ഷോൺ ജോർജിന്റെയും ഹർജികളിലാണ് കോടതി ഇന്ന് വാദം കേട്ടത്. സിഎംആർഎല്ലിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും കെഎസ്‌ഐഡിസി കോടതിയിൽ വെളിപ്പെടുത്തി. അതേ സമയം ചോദിച്ച വിശദീകരണം കാണിക്കാനും കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു കെഎസ്‌ഐഡിസിയുടെ മറുപടി. ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ലെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തു. തുടർന്ന് കേസ് ഈ മാസം 26 ലേക്ക് മാറ്റി.