ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിൽ പിന്നെ കേരളത്തിൽ ജീവനൊടുക്കിയത് 42 കർഷകരാണെന്നു നിയമസഭയിൽ കഴിഞ്ഞദിവസം കൃഷിമന്ത്രി പി. പ്രസാദ് പറയുകയുണ്ടായി. അവരുടെ കുടുംബങ്ങൾക്ക് സഹായധനമായി 44 ലക്ഷം രൂപ നൽകിയെന്നും പ്രസാദ് പറഞ്ഞു. ഏതാണ്ട് ഇതേ തുകയാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഒരു കാലിത്തൊഴുത്തു പണിയാൻ ചെലവഴിച്ചതെന്ന യാഥാർഥ്യം കേരള ജനത തിരിച്ചറിയേണ്ടതുണ്ട്. കർഷകർക്ക് സർക്കാർ ഇട്ടിരിക്കുന്ന വിലയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. കട്ടിൽ പോയി വന്യജീവികളെ മൊത്തം വിളിച്ചു വരുത്തി ഞങ്ങളെ ആക്രമിക്കരുതെന്നു പറയുന്നതാണ് പിണറായി സർക്കാരിനോട് പറയുന്നതിനേക്കാൾ ഭേദം.
വന്യജീവികളിൽനിന്നു സർക്കാർ രക്ഷിക്കുമെന്നോർത്ത് സംസ്ഥാനത്തെ ഏതെങ്കിലും കർഷക കുടുംബം അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അതങ്ങു വാങ്ങി വെക്കുന്നതാണ് നല്ലത്. വന്യമൃഗപ്പെരുപ്പം കുറയ്ക്കുന്നതിനു നിയമനിർമാണം നടത്താനോ? നിയമനിർമാണത്തിനു തടസമായി നിൽക്കുന്ന ഘടകങ്ങൾ വിശകലനം ചെയ്ത് ജനോപകാരപ്രദമാക്കാനോ നമ്മുടെ സർക്കാരിന് ഉദ്ദേശമില്ല. വല്ല മാന് കൊമ്പ് വിഷയമോ? ആനക്കൊമ്പ് വിഷയമോ? ആണെങ്കിൽ ഏത് കേന്ദ്ര നിയമവും കാറ്റിൽ പറത്തി എന്തും ചെയ്യാൻ അവർ ഒരുക്കവുമാണ്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നതിനു കാരണക്കാർ കർഷകരാണെന്നാണ് ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനം മന്ത്രിയും വനം വകുപ്പുമൊക്കെ വാ തോരാതെ വിളിച്ചു പറഞ്ഞി കൊണ്ടിരിക്കുന്നത്. ഇനി വനാതിർത്തിയിലെ കൃഷിഭൂമിയെല്ലാം കണ്ടുകെട്ടി വനമാക്കാനും ‘കുറ്റവാളികളായ’ കർഷകരെ വിചാരണ നടത്തി ശിക്ഷിക്കാനുമുള്ള അധികാരംകൂടി വനംവകുപ്പിനു കൊടുത്താൽ കേരളത്തിലെ വന്യജീവി ആക്രമണത്തിനു ഒരു പരിഹാരം ഉണ്ടാവുകയും ചെയ്യും. വന്യമൃഗശല്യത്താൽ ഇതുപോലെ ജനം പൊറുതിമുട്ടിയ കാലം മുൻപെങ്ങും ഉണ്ടായിട്ടില്ല. വനം വകുപ്പിന്റെ കെടുകാര്യസ്ഥത വലിയ ദുരന്തമായി എന്നതാണ് ഇതിനു പിന്നിലുള്ള പരമാർത്ഥം.
വനത്തിനു ചുറ്റുമുള്ള കൃഷിയിടങ്ങളിൽ കർഷകർ വാഴ, കരിന്പ് പോലുള്ള കൃഷികൾ ചെയ്യുന്നതാണ് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വനംവകുപ്പു പറയുന്നത്. ജനുവരി 31ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ, വർധിക്കുന്ന വന്യജീവി ആക്രമണത്തെക്കുറിച്ചുള്ള തിരുവന്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ചോദ്യത്തിനു നിയമസഭയിൽ നൽകിയ മറുപടിയിലാണ് വിചിത്ര കാരണങ്ങൾ നിരത്തിയിട്ടുള്ളത്.
കാടിറങ്ങിയ വന്യജീവികൾ കൃഷി നശിപ്പിക്കുകയും നിരവധി മനുഷ്യരെ കൊന്നൊടുക്കുകയും നഗരങ്ങളിലടക്കം ഭീതി വിതയ്ക്കുമ്പോഴും, ഒന്നും ചെയ്യാനാവാതെ നിയമത്തിന്റെയും ചട്ടങ്ങളുടെയും കാട്ടിലൊളിച്ച് മന്ത്രിയും സർക്കാരും കർഷക മരണങ്ങൾക്ക് ഖേദം പ്രകടിപ്പിച്ച് മാളത്തിലൊളിക്കുന്നു. ജനത്തിൽ നിന്ന് രക്ഷപെടാൻ ലക്ഷങ്ങൾ ചിലവഴിച്ച് ഇവർ ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ തീർത്തും ജന – കർഷക വിരുദ്ധമാണെന്നും പറയാതിരിക്കാൻ വയ്യ.
മന്ത്രി പറഞ്ഞതനുസരിച്ച്, കേരളത്തിലെ വന്യജീവിശല്യം ലഘൂകരിക്കുന്നതിന് സംസ്ഥാനതല സ്ട്രാറ്റജി രൂപീകരിക്കുന്നതിനുള്ള പഠനത്തിനായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വനംവകുപ്പ്, പെരിയാർ ടൈഗർ കണ്സർവേഷൻ ഫൗണ്ടേഷൻ എന്നിവ തമ്മിൽ 2018ൽ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ഇതനുസരിച്ച് തയാറാക്കിയ പ്രോജക്ട് പ്രപ്പോസലിൽ മനുഷ്യ-വന്യജീവി സംഘർഷം വർധിക്കാൻ കാരണം, കർഷകർ അവലംബിച്ചിരിക്കുന്ന മാറിയ കൃഷിരീതികളാണെന്നു മാത്രം കുറ്റപ്പെടുത്തുന്നു. വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിൽ കരിമ്പ് കൃഷി എന്നത് ഇല്ലെങ്കിലും, കരിമ്പ് ഉൾപ്പടെയുള്ള വിളകൾ കൃഷി ചെയ്യുന്നതാണ് ആനകൾ നാട്ടിലേക്ക് വരാൻ കാരണമെന്ന വിഡ്ഢിത്തം വരെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നതാണ് ഖേദകരം.
വന്യമൃഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകളും ഒരു കാരണമായി പറയുന്നു.. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്നതിനു പകരം ഏറ്റക്കുറച്ചിലെന്നു പറഞ്ഞത് എന്തിനാണെന്നതുമാത്രം മനസിലാക്കാനാവുന്നില്ല. എണ്ണം കുറഞ്ഞാൽ അവയ്ക്കു നാട്ടിലിറങ്ങേണ്ട കാര്യമില്ല, എന്നതാണ് വസ്തുത. വനത്തിലും പുൽമേടുകളിലും നട്ടുവളർത്തിയ യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ സസ്യങ്ങളാണ് വന്യ മൃഗങ്ങൾ നാട്ടിലിറങ്ങാൻ മറ്റൊരു കാരണമായി പറഞ്ഞിരിക്കുന്നത്.
ഇതിനു സത്യത്തിൽ ഉത്തരവാദി, സർക്കാരും, പ്രത്യേകിച്ച് വനം വകുപ്പുമാണെന്നത് എന്തിനാണ് മറച്ചു വെക്കുന്നത്. കർഷകരാണോ അതോ വനംവകുപ്പും സർക്കാരുമാണോ ഇതൊക്കെ നട്ടുവളർത്തിയത്? മറ്റൊരു മഹാകാരണമായി വിളമ്പിയിരിക്കുന്നത് വനത്തിനടുത്ത് മാലിന്യം തള്ളുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. വനത്തിൽ ആവശ്യത്തിനു തീറ്റയുണ്ടെങ്കിൽ നാട്ടിലെ മാലിന്യം തിന്നാൻ വന്യമൃഗങ്ങൾ എന്തിനു പുറത്ത് വരും? എന്നതിന് വനം മന്ത്രി മറുപടി പറയണം. എണ്ണം പെരുകിയതുകൊണ്ട് തീറ്റ തികയാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നു എന്നത് എന്തുകൊണ്ട് സമ്മതിക്കാനാവുന്നില്ല.
ഇത്ര ബാലിശവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടുകളൊക്കെ തയാറാക്കി വെച്ച് ജനത്തെ കഴുതകളാക്കി മന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കാൻ എത്രകാലം കഴിയും? കാര്യങ്ങൾ പഠിക്കാൻ അഞ്ചുവർഷം മുന്പ് ധാരണാപത്രം ഒപ്പു വെച്ച് തയാറാക്കിയ പ്രപ്പോസൽ പോലും സുധ തട്ടിപ്പാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുകയും അവരുടെ കൃഷിയെല്ലാം നശിപ്പിക്കുകയും ചെയ്യുന്ന ഏകപക്ഷീയമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനെയെങ്ങനെ റിപ്പോർട്ടിൽ പറയും പോലെ മനുഷ്യ-വന്യജീവി സംഘർഷമെന്നു പറയാനാവും?
അപ്പോൾ സർക്കാരും മന്ത്രിയും വനംവകുപ്പുമൊക്കെ ചേർന്ന് വന്യജീവികളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, വെറും മരക്കഴുതകളാക്കാൻ ശ്രമിക്കുകകൂടിയാണ്. വന്യജീവികളിൽനിന്നു സർക്കാർ രക്ഷിക്കുമെന്നോർത്ത് ഒരു കർഷകനും ഇനി കാത്തിരിക്കേണ്ട. നടക്കാത്ത യാഥാർഥ്യമാണ്. കേരളത്തിൽ വനഭൂമി വർധിച്ചെന്നും കൃഷിഭൂമി കുറഞ്ഞെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ആടിനെ പട്ടിയാക്കി കൊണ്ടുള്ള വനം മന്ത്രി ഉണ്ടാക്കിച്ച റിപ്പോർട്ടുകൾ. മറ്റു രാജ്യങ്ങളിലും, വന്യജീവിശല്യം ഉണ്ട്. പക്ഷേ, അവിടെ ജനത്തെ വിഡ്ഢികളാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ ഒന്നും ഉണ്ടാവാറില്ല. വന്യമൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവച്ചു കൊന്നിരിക്കും. അല്ലെങ്കിൽ ജനങ്ങൾ വേട്ടയാടി കൊന്നു തിന്നിരിക്കും.