കൊല്ലം . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയം രാജ്യത്ത് പാർട്ടിയുടെ നിലനിൽപിനു നിർണായകമാണെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി സി പി എം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കാൻ കേരളത്തിലെ എല്ലാ മണ്ഡലത്തിലും യുഡിഎഫ് എംപിമാർക്കെതിരെ കുറ്റപത്രം തയാറാക്കുകയാണ് സി പി എം.
യുഡിഎഫ് എംപിമാർക്കെതിരെ കുറ്റപത്രം തയാറാക്കാൻ കീഴ്ഘടകങ്ങൾക്കാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്. കോൺഗ്രസിന്റേത് ഉൾപ്പെടെ സിറ്റിങ് എംപിമാരിൽ ഭൂരിഭാഗവും വീണ്ടും മത്സരത്തിനിറങ്ങുമെന്ന വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കെയാണ് അവർക്കെതിരെ കടുത്ത പോരിന് സിപിഎം തയ്യാറെടുക്കുന്നത്.
‘എംപിമാരുടെ പ്രവർത്തനം’ എന്ന പേരിൽ കുറ്റപത്രത്തിന്റെ കരട് കീഴ്ഘടകങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അത് വിപുലീകരിച്ച് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന പാർട്ടിയുടെ മണ്ഡലം തല ശിൽപശാലകളിൽ കേഴ്ഘടകങ്ങൾ അവതരിപ്പിക്കണം.
കേന്ദ്ര സർക്കാരിൽനിന്നു കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിൽ യുഡിഎഫ് എംപിമാർ പരാജയപ്പെട്ടതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് സി പി എമ്മിനുള്ളത്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെയെല്ലാം രാഷ്ട്രീയമായി പിന്തുണയ്ക്കുകയായിരുന്നു യുഡിഎഫ് എംപിമാർ എന്നു കീഴ് ഘടകങ്ങൾക്ക് വിതരണം ചെയ്ത കരടിൽ ആരോപിച്ചിട്ടും ഉണ്ട്.
പ്രളയം, നിപ്പ, ഓഖി, കോവിഡ് എന്നീ ഘട്ടങ്ങളിൽ എം പി മാർ കേന്ദ്രത്തിൽ ഇടപെടൽ നടത്തിയില്ലെന്നും സാലറി ചാലഞ്ച് പോലുള്ളവയെ തകർക്കാൻ ശ്രമിച്ചതായും കേന്ദ്ര ഏജൻസികൾ രാഷ്ട്രീയപ്രേരിതമായി സംസ്ഥാനത്ത് ഇടപെട്ടപ്പോൾ ബിജെപിക്കു കൂട്ടുനിൽക്കുകയായിരുന്നെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ നിയമനിർമാണങ്ങൾക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവച്ചില്ലെന്നും ഉൾപ്പടെ നിരവധി കുറ്റപ്പെടുത്തലുകളാണ് എം പി മാർക്കെതിരെയുള്ള കരട് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.