കൊച്ചി . പിഎസ്‌സി എഴുതി ജോലിക്കു കയറുന്ന കാലം കഴിഞ്ഞെന്നും മീൻ കച്ചവടം ചെയ്തു ജീവിക്കാനും ഫീഷറീസ് മന്ത്രി സജി ചെറിയാൻ.. എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണമെന്നു മാത്രമാണ് യുവാക്കള്‍ കരുതുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. കഠിനാധ്വാനം ചെയ്യാന്‍ മനസ്സുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കുമെന്നും മന്ത്രി കൂടെ പറഞ്ഞു,
‘പിഎസ്‌സി പരീക്ഷ എഴുതി എങ്ങനെയെങ്കിലും സർക്കാർ ജോലിക്കു കയറണമെന്നാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ കരുതുന്നത്. ആ കാലം കഴിഞ്ഞു. മീൻകച്ചവടം അഭിമാനമുള്ള ജോലിയാണ്. അതിന്റെ പേരിൽ ആർക്കും പെണ്ണിനെയോ ചെറുക്കനെയോ കിട്ടാതിരിക്കില്ല. എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണം. തരക്കേടില്ലാതെ പെൻഷനൊക്കെ വാങ്ങി മരിച്ചു പോകണം. ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയുടെ ഫലമാണ് അത്. മന്ത്രിയായിതിനുശേഷം ഒരിക്കൽ സഹകരണ വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ പരിശോധനയ്ക്കു പോയി. 10.30നാണ് ഓഫിസിൽ എത്തിയത്. പക്ഷേ അപ്പോഴും 50 ശതമാനം ആളുകൾ ഇല്ല. ജനങ്ങളുടെ നികുതിപണത്തിന് അവരോട് ചില ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ മറക്കരുത്’– മന്ത്രി പറഞ്ഞു.
പ്രതിസന്ധികളെ അതിജീവിക്കുന്നവർ മാത്രമാണ് വിജയിക്കുന്നത് . കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ്. വ്യത്യസ്ത ആശയങ്ങൾ രൂപീകരിച്ചാൽ വിജയിക്കാൻ കഴിയും. പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്കു കൊണ്ടുവരുകയാണ് വേണ്ടത്- മന്ത്രി സജി ചെറിയാൻ പറഞ്ഞു,