കോഴിക്കോട് . കുഴലൂത്ത്കാരെ രക്ഷിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ മിന്നൽ പിണർ പോലെയാണ്. പ്രത്യേകിച്ച് ആഫ്രിക്കയിൽ സ്വർണ ഖനനം ചെയ്യുന്ന നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കാര്യത്തിൽ പ്രത്യേകിച്ച്. ലൈസൻസ് പോലും ഇല്ലാതെ മാസങ്ങളായി കുട്ടികൾക്കായി വാട്ടർ തീം പാർക്ക് നടത്തിവന്ന നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ രക്ഷക്കും മരുമോന്റെ നിർബന്ധത്തിനു വഴങ്ങി പിണറായി ഇടപെട്ടു.
സത്യപ്രതിജ്ഞ ചെയ്ത് എം എൽ എ ആയിരിക്കുന്ന ഒരു നിയമസഭാ സാമാജികൻ ചട്ടങ്ങൾ ലംഘിച്ച് കുട്ടികൾക്കായി നടത്തിവന്ന വാട്ടർ തീം പാർക്കിനെതിരെ കോടതിയുടെ നടപടി ഉണ്ടാവുമെന്ന് ഉറപ്പായപ്പോൾ നിയമങ്ങൾ കാറ്റിൽ പറത്തി അധികാരത്തിന്റെ പിൻ ബലത്തിൽ ലൈസൻസ് നൽകി പിണറായി സർക്കാർ അൻവറിനൊപ്പം നിന്ന് നിയമ ലംഘനം നടത്തിയിരിക്കുകയാണ്.
നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്തിന് മേൽ ശക്തമായ സമ്മർദമാണ് ഉണ്ടായിരിക്കുന്നത്. ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസിൽ അടച്ചിട്ടുണ്ടെന്നാണ് വിവരം.
പാർക്കിന് അനുമതി നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ മിന്നൽ വേഗത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയായിരുന്നു.. ലൈസൻസ് ഇല്ലാതെ പാർക്ക് എങ്ങനെയാണ് പ്രവർത്തിക്കുക എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പാർക്കിന് ലൈസൻസ് ഇല്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനു പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം ഉണ്ടാവുന്നത്.