മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ മാസപ്പടി കേസ് അന്വേഷിക്കുന്ന എസ്എഫ്‌ഐഒ ഉദ്യോഗസ്ഥരെ എ കെ ജി സെന്ററിനുള്ളിൽ കാലുകുത്താൻ അനുവദിക്കില്ലെന്നാണ് സി പി എം നിലപാട്. CMRL ൽ അന്വേഷണം തുടങ്ങിയ എസ്എഫ്‌ഐഒ അന്വേഷണ സംഘം വീണയുടെ മേൽവിലാസം തേടി എ കെ ജി സെന്ററിൽ അല്ലാതെ മറ്റെവിടേക്കാണ് പോവുക? എക്സാലോജിക് കമ്പനി തുടങ്ങുമ്പോൾ AKG സെന്ററിന്റെ മേൽവിലാസം വീണ കൊടുത്തിരിക്കെ എസ്എഫ്‌ഐഒ സംഘം എത്തുക എ കെ ജി സെന്ററിൽ തന്നെയാകുമെന്നു മനസിലാക്കിയതോടെയാണ് സി പി എം നടക്കാത്ത ഒരു സ്വപ്ന പ്രഖ്യാപനം മുൻകൂട്ടി തന്നെ നടത്തിയിരിക്കുന്നത്.
ബംഗളൂരുവിലെ വീണയുടെ കമ്പനിക്ക് എകെജി സെന്റര്‍ മേല്‍വിലാസം ഉപയോഗിച്ചതിലെ ഗുരുതരാവസ്ഥ എന്തെന്ന് പിണറായിയും സി പി എമ്മും ഇപ്പോൾ അറിയുകയാണ്. എസ്എഫ്‌ഐഒ AKG സെന്ററിലേക്ക് അന്വേഷണവുമായി എത്തുമെന്ന പുറത്ത് വന്നിരിക്കെയാണ് പ്രതിരോധ മൊരുക്കാനുള്ള സി പി എമ്മിന്റെ അനൗദ്യോഗിക തീരുമാനം. കേന്ദ്ര ഏജന്‍സി എകെജി സെന്ററില്‍ എത്തിയാല്‍ സിപിഎം തടയാനാണ് തീരുമാനം. പാർട്ടി അടിമ തൊഴിലാളികളെ തേച്ച് മിനുക്കിയ ചുവപ്പു ഷർട്ടും പാന്റുമൊക്കെ ഇടിച്ച് ചിലപ്പോൾ പ്രതിരോധ മതിൽ തന്നെ കെട്ടിയെന്നും വരാം.
വീണയുടെ സ്ഥാപനവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അതിനാൽ തന്നെ എകെജി സെന്ററില്‍ ഒരു പരിശോധനയും അനുവദിക്കില്ലെ ന്നാണ് സിപിഎം നിലപാട്. വീണയ്ക്ക് പാര്‍ട്ടിയുമായ് ഒരുബന്ധവും ഇല്ലെങ്കില്‍ എന്തിനാണ് അവരുടെ കമ്പനി എക്‌സാലോജിക്കിന് എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗപ്പെടുത്തിയത് എന്ന് മാത്രം സി പി എം പറയില്ല. വീണ ഒരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരം ആ അഡ്രസ് ഉപയോഗിക്കില്ല. ആസൂത്രിതമായ ഒരു തട്ടിപ്പു നടത്താൻ സി പി എം അറിഞ്ഞു കൊണ്ട് പ്രത്യേകിച്ച് പിണറായി അറിഞ്ഞു കൊണ്ടാണ് തട്ടിപ്പു കമ്പനിക്ക് AKG സെന്ററിന്റെ മേൽവിലാസം ഉപയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാവട്ടെ കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് എത്തുമെന്നായപ്പോള്‍ വെല്ലുവിളിയുടെ സ്വരമിറക്കി രക്ഷപെടാമെന്നാണ് സി പി എം കരുതുന്നത്. പാര്‍ട്ടി ആസ്ഥാനവും വീണയുടെ കമ്പനിയും തമ്മിലുള്ള ബന്ധം എന്നത് CMRL മാസപ്പടി ഇടപാടിൽ നിർണ്ണായകമാണ്.
എക്സാലോജിക് കമ്പനിയും AKG സെന്ററും തമ്മിലുള്ള ബന്ധം ആണ് വീണയുടെ മേൽവിലാസം വ്യക്തമായി നൽകുന്ന തെളിവ്.. ഇത് ആവട്ടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിസാരമായി ഒഴിവാക്കാനും ആവില്ല. കമ്പനിയുടെ ഉടമയായ വീണയുടെ പിതാവ് പിണറായി വിജയൻ സംസ്ഥാന മുഖ്യ മന്ത്രിയായി ഇരിക്കുമ്പോഴാണ് AKG സെന്ററിന്റെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന് (പ്രതിപക്ഷ നേതാവ് പറഞ്ഞപോലെ) തങ്ങളുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ പണം കൊടുത്തിരിക്കുന്നത്. ഇതിൽ നിന്നും മാസപ്പടി ഇടപാടിൽ AKG സെന്ററിനുള്ള നേരിട്ടുള്ള ബന്ധമാണ് വ്യക്തമായിരിക്കുന്നത്. ഇതിൽ നിന്ന് പിണറായി വിജയനോ? മകൾ വീണാക്കോ? സി പി എമ്മിനോ ഒരിക്കലും കൈകഴുകാൻ ആവില്ല.
ഇനി വല്ല ആസിഡോ മറ്റോ ഉപയോഗിച്ച് ‘ശുദ്ധമായ ആ കൈ’ ഒന്ന് കഴുകാമെന്നു വെച്ചാൽ പോലും കൈ പൊള്ളുകയല്ലാതെ തെളിവ് തെളിവായി തന്നെ ഇപ്പോഴും ശേഷിക്കും.
മുഖ്യ മന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയില്‍ മാത്രമായിരുന്നു എക്‌സാലോജിക്കിലെ ഡയറക്ടര്‍. ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയില്‍, പിണറായി വിജയന്റെ മകള്‍, എകെജി സെന്റര്‍, പാളയം എന്നായിരുന്നു. സിപി എം ബന്ധങ്ങള്‍ ഐടി വ്യവസായത്തില്‍ പ്രയോജനപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യത്തോടെ പാര്‍ട്ടി കേരള ആസ്ഥാനമായ എകെജി സെന്റര്‍ വിലാസം ഉള്‍പ്പെടുത്തുക യായിരുന്നു. കമ്പനി തുടങ്ങിയ 2014ലെ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ 2016 മുതല്‍ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയാണ് ഉണ്ടായത്.
ഒരു മമത മോഡല്‍ പ്രതിരോധം സിപിഎം പുറത്തെടുത്താൽ പെട്ടെന്ന് കുടുങ്ങുന്നത് പിണറായി വിജയൻ തന്നെയാവും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് എത്തുമ്പോള്‍ അണികളെ ഇറക്കി പ്രതിരോധിക്കുന്നതാണ് മമതയുടെ അടവ്. അതും കഴിഞ്ഞില്ലെങ്കിൽ കലാപ അന്തരീക്ഷം ഒരുക്കുന്നതും മമതയുടെ പതിവ് ശൈലിയാണ്. അത്തരം അടവുകൾ പിണറായി പയറ്റിയാൽ വളരെ പെട്ടെന്ന് അറസ്റ്റുകളിലേക്ക് ഉദ്യോഗസ്ഥർക്ക് നീങ്ങാനും ആവും.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്‍റെ ആലുവയിലെ കോർപറേറ്റ് ഓഫിസിൽ എസ്.എഫ്.ഐ.ഒ നടത്തി വരുന്ന റെയ്‌ഡ് തുടരുകയാണ്. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച ആരംഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുമെന്നാണ് വിവരം. ചൊവ്വാഴ്ചയും മണിക്കൂറുകളോളം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ആറംഗ അന്വേഷണ സംഘം CMRL ൽ എത്തിയത്. 11 മണിയോടെ ഇതിലെ രണ്ടു പേർ ഇൻകം ടാക്സ് ഓഫിസിൽ പോയി സി.എം.ആർ.എൽ അടച്ച നികുതിയുടെ വിവരങ്ങൾ ശേഖരിച്ചു. വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഓഫിസ് അന്വേഷണം നടത്തി വരുന്നത്.സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിലെ സമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘത്തിന്റെ അന്വേഷണമാണ് ആദ്യം നടന്നിരുന്നത്. തുടര്‍ന്ന് അന്വേഷണം വിപുലമായ അധികാരങ്ങളുള്ള എസ്എഫ്‌ഐഒയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമാവുകയും, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്കു പറ്റില്ലെന്നും പകരം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടുകയായിരുന്നു പിന്നെ. ഈ കേസ് 12ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ച് അത് നടക്കുന്നത്.