ഡെറാഡൂൺ . ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി. ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു മദനിയുടെ ഈ പ്രതീകരണം ഉണ്ടായത്. ഏകീകൃത സിവിൽ കോഡ് ബില്ലിന്മേലുള്ള ചർച്ച ഇന്ന് മുതൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ആരംഭിക്കുകയാണ്.
ഏകീകൃത സിവിൽ കോഡ് ബില്ലിൽ ആദിവാസികൾക്ക് നൽകിയ ഇളവ് മുസ്ലീങ്ങൾക്കും നൽകണമെന്നാണ് ജമിയത്ത് ഉലമ-ഇ- ഹിന്ദ് ഉന്നയിക്കുന്ന ആവശ്യം. ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും, ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മദനി പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു.
ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് ബിൽ ചൊവ്വാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ബിൽ കൊണ്ടുവന്നത്. ഏകീകൃത സിവിൽ കോഡിന് കീഴിൽ, എല്ലാ മതങ്ങളിലെയും പൗരന്മാർക്ക് തുല്യ നിയമങ്ങൾ ബാധമാകും. ബില്ലിൽ നിന്ന് ആദിവാസി സമൂഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ലിവിംഗ് ടുഗെദർ ബന്ധങ്ങളുടെ രജിസ്‌ട്രേഷനും നിർബന്ധമാക്കി.