ആകാശം ഇടിഞ്ഞു വീണാലും കുഴപ്പമില്ല എന്ന് കരുതുന്ന പിണറായിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റി. അഡ്വ ഷോൺ ജോർജ് തൊടുത്തു വിട്ട അമ്പു കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. അന്വേഷണ സംഘത്തലവൻ എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദ് പുലിയാണെന്നാണ് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. എങ്കിലും ഒരു അന്വേഷണ സംഘം ഇത്ര പെട്ടന്ന് ഒരു റെയ്ഡിന് പുറപ്പെടുക എന്നത് പിണറായിക്കും കർത്തയ്ക്കും വിശ്വസിക്കാൻ ആകുന്നില്ല. എല്ലാം അതാത് കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ച ശേഷം ആണല്ലോ റെയ്ഡ് നടത്തുന്ന ഉദ്യോഗസ്ഥർ എത്തുന്ന ശീലം. ഇതെല്ലാം തകിടം മറിച്ച രീതിയായിരുന്നു SFIO യുടേത്. അങ്ങനെ സി എം ആർ എല്ലിന്റെ ആലുവയിലെ ആസ്ഥാനത്ത് SFIO അന്വേഷണ സംഘം എത്തി.
സിഎംആർഎല്ലിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. വിശദ പരിശോധനകളാണ് സംഘം നടത്തുന്നത്. കമ്പനി ഉദ്യോഗസ്ഥരോട് മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയശേഷമാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാരുടെ മൊഴി എടുക്കും. രേഖകളും പരിശോധിക്കും. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിനാണ് തുടക്കം. വമ്പൻ സംഘമാണ് അന്വേഷണത്തിനുള്ളത്. ഈ റെയ്ഡിന് ശേഷം വീണാ വിജയനേയും ചോദ്യം ചെയ്യും. എകെജി സെന്ററിലും അന്വഷണം എത്താൻ സാധ്യതയുണ്ട്.
മുൻ ധനമന്ത്രി പി.ചിദംബരം പ്രതിയായ എയർസെൽമാക്സിസ് കേസ് അന്വേഷിച്ച എസ്എഫ്ഐഒ സംഘത്തലവനാണ് എക്സാലോജിക് കേസിന്റെ അന്വേഷണത്തിന്റെയും നേതൃത്വം നൽകുന്ന അരുൺ പ്രസാദ് എന്നതാണ് വസ്തുത. ഈ അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും സിബിഐയും പിന്നീട് ചിദംബരത്തിനെതിരെ കേസെടുത്തത്. ചിദംബരവും മകനും അകത്താകുകയും ചെയ്തു. അതുകൊണ്ട് തന്നെ അരുൺ പ്രസാദിന്റെ ഓരോ നീക്കവും നിർണ്ണായകമാണ്.
എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി, ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദ്, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിൽ . അരുൺ പ്രസാദാണ് അന്വേഷണ സംഘത്തിന്റെ തലവൻ. അഡീഷണൽ സെക്രട്ടറിക്കാകും മേൽനോട്ട ചുമതല. അന്വേഷണം എകെജി സെന്ററിലേക്ക് നീങ്ങാനും സാധ്യത ഏറെയാണ്.
എക്‌സാലോജിക്ക് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ മേൽ വിലാസം ഉപയോഗിച്ചെന്നത് സിപിഎമ്മിനും കുരുക്കാകും. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോർപ്പറേഷനുകീഴിലെ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ അതിനിർണണായക നീക്കത്തിനാണ് ഒരുങ്ങുന്നത്. വീണ 2014 ൽ കമ്പനി ആരംഭിക്കുന്നത്. അക്കാലത്ത് പിണറായി വിജയനും കുടുംബവും തലസ്ഥാനത്തു താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാർട്ടിയുടെ ഫ്‌ളാറ്റിലായിരുന്നു.
മുഖ്യ മന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിൽ മാത്രമായിരുന്നു എക്‌സാലോജിക്കിലെ ഡയറക്ടർ. ഐടി കമ്പനിയുടെ രജിസ്ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. സിപി എം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടു ത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം. ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു.
ഈ അന്വേഷണം കഴിയുന്നതോടെ സംഘം എത്തുന്നത് ക്ലിഫ്‌ഹൗസിലേക്കും എ കെ ജി സെന്ററിലേക്കും ആയിരിക്കുമെന്ന ഭയത്തിലാണ് പിണറായി. അന്വേഷണ സംഘാഗത്തിന് അറസ്റ്റ് ചെയ്യാനും അധികാരമുള്ളതുകൊണ്ട് ഏതു നിമിഷവും അറസ്റ്റ് ഉണ്ടാകാം. കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ അറസ്റ്റ് മാത്രമല്ല സി ബി ഐ ക്കും ഇ ഡിക്കും വരെ അന്വേഷണം കൈമാറാൻ കഴിയും.
രാഷ്ട്രീയ അഴിമതി ആരോപണം ഉയരുന്നതിനാൽ മുഖ്യമന്ത്രിയുടെ മകൾ ഡയറക്ടറും, ഭാര്യ നോമിനിയുമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങളെ പൂർണമായും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് എകെജി സെന്റർ വിലാസം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് താമസിക്കാൻ എകെജി സെന്ററിന് തൊട്ടടുത്ത് അപ്പാർട്ട്മെന്റ് ഉണ്ട്. എന്നാൽ ഈ അപ്പാർട്ട്മെന്റിന്റെ വിലാസം നൽകാതെ സിപിഎം ആസ്ഥാനത്തിന്റെ വിലാസം നൽകിയത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം.
വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജി ക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽമാറ്റം. എക്സാലോജിക്കിനെതിരായ നിലവിലെ ആർ ഒ സി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത് ദിവസങ്ങൾക്ക് മുമ്പാണ്. കോർപറേറ്റ് മന്ത്രാലയമാണ് എക്സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. വീണ വിജയന് കൂടുതൽ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക. എക്സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ കെ എസ് ഐ ഡി സിയും ഉൾപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എക്സാലോജിക്ക് – സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും.