കോഴിക്കോട് . ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ കാർ ഓടിച്ച് കയറ്റി ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടാക്കിയ സി പി എം നേതാവിന്റെ മകനെ പിഴ മാത്രം അടപ്പിച്ചു നിസ്സാരമായി പോലീസ് വിട്ടയച്ച സംഭവം വിവാദമായി.
കോഴിക്കോട് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്‌ഷനിൽ ഞായറാഴ്ച രാത്രി 7.50 ഓടെ ആണ് സംഭവം നടക്കുന്നത്.. ജില്ലയിലെ സിപിഎം നേതാവിന്റെ മകനാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറ്റുന്നത്.
ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ ഓടിച്ചു കയറ്റുന്നത്. ഗവർണറുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിക്കുകയായിരുന്നു.
യുവാവിനെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോടു ആവശ്യപ്പെട്ടു. തുടർന്നു കാർ പിറകിലേക്കു മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോവുന്നത്. യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ ആണ് എത്തിക്കുന്നത്. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് തിരിച്ചറിയുന്നത്.
തുടർന്ന് യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയക്കുകയാണ് ഉണ്ടായത്. പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ഡപ്യൂട്ടി കമ്മിഷണർ അനൂപ് പലിവാൾ പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.