തിരുവനന്തപുരം . ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മൻ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. യു ഡി എഫില്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റായിരുന്നു കോട്ടയം. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടുപോയതിനാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.
അതേസമയം കോട്ടയം സീറ്റ് ഒരു കാരണവശാലും ആർക്കും വിട്ടു കൊടുക്കില്ലെന്ന് നിലപാടിലാണ് പി ജെ ജോസഫ്‌ഉം കൂട്ടരും. ജോസ്‌൪ഫ് വിഭാഗം ഫ്രാന്‍സിസ് ജോർജിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിനായി കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അടുത്താഴ്ച യോഗം ചേരുകയാണ്. സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ നല്‍കാന്‍ യു ഡി എഫിലും ധാരണ ഉണ്ടെങ്കിലും കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആവശ്യത്തിനും പ്രാധാന്യം ഏറെയാണ്.
ജോസഫ് വിഭാഗം താന്നെ സീറ്റ് സ്വന്തമാക്കിയാൽ കേരളാ കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിലൂടെ നഷ്ടമായ കോട്ടയം സീറ്റ് തിരിച്ച് പിടിക്കുകയെന്ന വലിയ ഉത്തരവാദിത്തം ആണ് ജോസഫ് ഗ്രൂപ്പിന് ഉണ്ടാവുക. മുന്നണിക്കുള്ളിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പാർട്ടിക്കുളളിൽ സമവായം ഉണ്ടാക്കണമെന്നും സ്ഥാനാർത്ഥി നിർണ്ണയം ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണമെന്നുള്ള നിർദേശവും യു ഡി എഫ് മുന്നോട്ടു വെച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ സീറ്റ് വിഭജനവവുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ ഇതിനകം പൂർത്തിയായിട്ടുണ്ട്. മുന്നണിയിലെ സി എം പിയും, ഫോര്‍വേഡ് ബ്ലോക്കും ലോക്സഭയിലേക്ക് സീറ്റ് വേണ്ടെന്നും പകരം രാജ്യസഭയിലേക്ക് പരിഗണിച്ചാൽ മതിയെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് സീറ്റ് എന്ന നിലപാട് മുസ്ലിം ലീഗ് ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തവണ നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിട്ടുള്ളത്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മലബാർ മേഖലയില്‍ തന്നെ ഒരു സീറ്റ് കൂടി അധികമായി വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആണ് ലീഗിന്റെ ലക്‌ഷ്യം. അല്ലെങ്കില്‍ കണ്ണൂരോ, വാടകരയോ ആണ് ലീഗ് ആവശ്യപ്പെടുന്നത്.
കൊല്ലം സീറ്റില്‍ ഇത്തവണയും ആർ എസ് പി തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി നേതാക്കളുമായും കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തി. അടുത്ത ഘട്ട ചർച്ചകള്‍ ഫെബ്രുവരി അഞ്ചിനുള്ളില്‍ നടക്കാനിരിക്കുകയാണ്. അടുത്ത ചർച്ചയോടെ സീറ്റ് ധാരണ ഉണ്ടാവും.