ആനക്കൊമ്പില്‍ തീര്‍ത്ത ശില്പം വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് അറസ്റ്റുചെയ്ത രണ്ടു പ്രതികള്‍ വിലങ്ങുമായി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പോലീസും വനംവകുപ്പും ഇവർക്കായി അന്വേഷ ണം നടത്തുകയാണ്. മണ്ണന്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എത്തുമ്പോഴാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെടുന്നത്.
വെഞ്ഞാറമൂട് തടത്തരികത്തു വീട്ടില്‍ ശരത്, പേയാട് കുണ്ടമണ്‍കടവില്‍ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണന്‍വിളയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലാണ് പ്രതികൾ രക്ഷപെട്ടത്. ഇതേ കേസില്‍ പ്രതികളായ വെഞ്ഞാറമൂട് മാണിക്കല്‍ സ്വദേശി അശ്വിന്‍, പേയാട് വിളപ്പില്‍ശാല സ്വദേശി മോഹന്‍ എന്നിവര്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.
പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിജിലന്‍സും കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിലാണ് ആനക്കൊമ്പില്‍ പണിത ശില്പങ്ങള്‍ വില്ക്കാനായി ശ്രമിക്കുന്നതിനിടെ പരുത്തിപ്പാറ പാണന്‍വിളയില്‍ നിന്നും നാലുപേരും അറസ്റ്റിലാവുന്നത്. ആനക്കൊമ്പ് കടത്താനായി ഉപയോഗിച്ച ബൈക്കും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണ്.