മുഖ്യമന്ത്രി പിണറായി വിജയനെയടക്കം ഞെട്ടിച്ചുകൊണ്ട് നിയമസഭയിൽ നിന്ന് ഇറങ്ങി കെ കെ രമ എംഎല്‍എ. റബര്‍ കര്‍ഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെയാണ് എംഎല്‍എ സഭ വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചർച്ചയിലും സഭയിൽ താരമായത് കെ കെ രമ തന്നെയായിരുന്നു. കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണെന്നാണ് കെ കെ രമ ചൂണ്ടിക്കാട്ടിയത്.
ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും അവർ കുറ്റപ്പെടുത്തി. ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധി യിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് രമ കുറ്റപ്പെടുത്തി. നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുക്കുക യായിരുന്നു രമ. സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് രമ കുറ്റപ്പെടുത്തി.
തുടർന്ന് സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്ത പ്രമേയം ചര്‍ച്ച ചെയ്ത് തള്ളുകയായിരുന്നു. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്ചൂണ്ടിക്കാണിച്ച റോജി എം ജോണ്‍ ധനസ്ഥിതി മോശമാകാന്‍ കാരണമായ ഇടതുസര്‍ക്കാരെന്നും വിമര്‍ശിച്ചു.
പ്രതിസന്ധിക്ക് കാരണം ധൂര്‍ത്താണ്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും സംസ്ഥാനം നിന്നു പോകുന്ന അവസ്ഥയില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. ചര്‍ച്ചയ്‌ക്ക് ശേഷം പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ പ്രമേയം തളളുന്നതായി സ്പീക്കര്‍ പറഞ്ഞു. റബര്‍ കര്‍ഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
ഉത്പാദന ചെലവിന്‍റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടത്. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫ് കാലത്ത് വില സ്ഥിരത ഫണ്ട് രൂപവത്കരിച്ചിരുന്നു.
വില 250 ആക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയതാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു അതേസമയം റബര്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്നാണ് കൃഷി മന്ത്രി പി പ്രസാദ് മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ കരാറുകളാണ് റബര്‍ വില തകര്‍ച്ചക്കുള്ള കാരണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര കരാറുകളാണ് വിലതകര്‍ച്ചക്ക് കാരണം. കേന്ദ്ര സമീപനം ഒട്ടും അനുകൂലമല്ല. താങ്ങുവില 250 ആക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. .കേന്ദ്ര ധനമന്ത്രിയെ നേരത്തെ കണ്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ല.
കേന്ദ്ര സഹായം ഇല്ലാതെ റബർ വില കൂട്ടാൻ ആകില്ല. റബറുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകൾക്ക് ഉത്തരവാദി പഴയ കോൺഗ്രസ് സർക്കാർ എന്ന് പറഞ്ഞു കേന്ദ്ര മന്ത്രി കൈ മലർത്തിയെന്നും പി പ്രസാദ് പറഞ്ഞു. റബർ വില തകർച്ച ഒന്നാം പ്രതി കേന്ദ്രം തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അനിയന്ത്രിതമായ ഇറക്കുമതിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി