തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് വാദിക്കാനായി 25 ലക്ഷം രൂപ ചെലവിട്ട് കെഎസ്ഐ ഡിസിയുടെ പേരിൽ അഭിഭാഷകനെ ഇറക്കി. ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉള്ളപ്പോഴാണു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനെ കെഎസ്ഐഡി സിയുടെ പണത്തിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ കെഎസ്ഐഡിസി ഇറക്കിയിരിക്കുന്നത് സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥൻ എന്ന അഭിഭാഷകനെയാണ്. ഹൈക്കോടതിയിൽ കഴിഞ്ഞ 24ന് ഓൺലൈനായി ഹാജരായ സി.എസ്.വൈദ്യനാഥൻ ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു കെഎസ്ഐഡിസിക്കു കത്ത് നൽകി. പുറമേ ഓഫിസ് ചാർജും സി.എസ്.വൈദ്യനാഥന് നൽകേണ്ടതുണ്ട്.. തുടർന്നുള്ള സിറ്റിങ്ങുകളിലും സി.എസ്. വൈദ്യനാഥൻ തന്നെ ഹാജരാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവാദത്തിൽ സിഎം ആർഎലിൽ 13.4% അതായത് 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടു സംബന്ധിച്ചു കെഎസ്ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതേ തുടർന്നാണ് കമ്പനി നിയമം 210 പ്രകാരമുള്ള അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയം നടത്തുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷികൂടിയാണ് കെഎസ്ഐഡിസി എന്നതും ശ്രദ്ധേയമാണ്.
വീണക്കെതിരെയുള്ള അന്വേഷണക്കുരുക്കു മുറുകിയിരിക്കുന്ന സാഹചര്യത്തിലാണു മുതിർന്ന അഭിഭാഷകനെ കെഎസ്ഐഡി സിക്കെന്ന പേരിൽ വീണയുടെ രക്ഷക്കായി കൊണ്ട് വന്നിരിക്കുന്നത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ മാനേജ്മെന്റ് പിണറായി സർക്കാറിന്റെ നിർദേശമില്ലാതെ ഇത്തരമൊരു നടപടിക്ക് തയ്യാറാവില്ലെന്നതും വ്യക്തമാണ്.
ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉള്ളപ്പോൾ അവർക്ക് ശമ്പളവും ചിലവുകളും നൽകി കൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്ന് വൻ തുക മുടക്കി അഭിഭാഷകനെ കൊണ്ട് വന്നു കാട്ടുന്നത് ധൂർത്ത് തന്നെയാണ്. ഇതിനു മുൻപ്, സോളർ കേസിൽ 1.20 കോടിയും, ഇതരസംസ്ഥാന ലോട്ടറി കേസിൽ 1.78 കോടിയും, പെരിയ ഇരട്ടക്കൊലക്കേസിൽ 1.14 കോടിയും, മട്ടന്നൂർ ഷുഹൈബ് കേസിൽ 96.34 ലക്ഷം രൂപയും, നിയമസഭാ അക്രമക്കേസിൽ 16.50 ലക്ഷവും, ലൈഫ് മിഷൻ കേസ് 55 ലക്ഷവും, ചെറുവള്ളി എസ്റ്റേറ്റ് കേസ് 16.50 ലക്ഷവും, രാജ്യസഭാ തിരഞ്ഞെടുപ്പു കേസിൽ 60 ലക്ഷം രൂപയും പാവം ജനത്തിന്റെ ഖജനാവിലെ പണം സർക്കാർ തുലച്ചിട്ടുണ്ട്.