കൊച്ചി . കേരള ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സൂര്യനാണ്, ചന്ദ്രനാണ്, കുന്തമാണ്, കൊടച്ചക്രമാണെന്നൊക്കെ വാഴ്ത്തിപ്പാടുന്നത്. അതുകേട്ട് സന്തോഷവാനായ മുഖ്യമന്ത്രി തലകുലുക്കി ഇരിക്കുക യാണെന്നും, പിണറായി വിജയന്റെ അത്രയും ആർത്തിയുള്ള ആൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും കാണില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ആര്‍ത്തിയെക്കുറിച്ചു പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി തന്നെയാണ്. സിഎംപി പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. യുഡിഎഫിന്റെ ഹൃദയമാണ് സിഎംപിയെന്നും സിഎംപിയോടു നന്ദികേടു കാട്ടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ വാക്കെന്നും സതീശൻ പറഞ്ഞു.
‘ഓരോ ദിവസവും പിണറായിയുടെ കിരീടത്തില്‍ അഴിമതിയുടെ പൊന്‍തൂവലുകളാണ് വച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണക്കള്ള ക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും എഐ ക്യാമറയിലെ അഴിമതിയും കെ ഫോണിലെ വിവാദവും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയും മാസപ്പടിയും ഉള്‍പ്പെടെ 6 പ്രധാനപ്പെട്ട ആരോപണങ്ങളാണു മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ളത്. ആ ആരോപണങ്ങള്‍ക്കു മറുപടി പറയാതെ ആര്‍ത്തിയെക്കുറിച്ച് മാത്രം സംസാരിക്കുകയാണ്.’
‘കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ പിണറായിക്ക് ധൈര്യമില്ല. കേന്ദ്രത്തിനെതിരായ സമരം പൊതുസമ്മേളനമാക്കി മാറ്റി. മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്നു. സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ ജീര്‍ണതയാണ് നേരിടുന്നത്. സിപിഎം തീവ്ര വലതുപക്ഷ നിലപാടിലേക്കു പോയി. ഏതു നയപരമായ തീരുമാനത്തിലും ഇടതു സ്വഭാവമില്ല. ചോദ്യം ചെയ്യാന്‍ ആരുമില്ലാതെ സ്തുതിഗീതം പാടുക യാണ് ഒപ്പമുള്ളവർ’ സതീശൻ പറഞ്ഞു..