കലാകാരനുള്ള പെൻഷനായി നവകേരള സദസിൽ അപേക്ഷ നൽകിയ കലാകാരന്റെ കിട്ടിയിരുന്ന വാർദ്ധക്യ പെൻഷൻ വെട്ടി പിണറായി സർക്കാർ പട്ടിണിലാക്കി. നാടക കലാകാരൻ ദോസ്തി പത്മനോട് ആണ് പിണറായി സർക്കാരിന്റെ ഈ ക്രൂരത. ദോസ്തി പത്മനു ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ സർക്കാർ വെട്ടിയതോടെ എസ് പത്മനാഭൻ എന്ന ദോസ്തി പത്മനെ പട്ടിണിയിലേയ്‌ക്ക് തള്ളിവിട്ടിരിക്കുകയാണ് സർക്കാർ.
ഏക വരുമാനമായ പെൻഷനാണ് ദോസ്തി പത്മന് നഷ്ടമായിരിക്കുന്നത്. വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാരനുള്ള പെൻഷൻ തരണമെന്ന് നവകേരള സദസിൽ പത്മൻ അപേക്ഷ നൽക്കുക യായിരുന്നു. ഇതോടെയാണ് ഉള്ള പെൻഷൻ കൂടി സർക്കാർ ഇല്ലാതാക്കിയിരിക്കുന്നത്. നവകേരള സദസിൽ പരാതിനൽകാൻ പോയ മനോവിഷമത്തിലാണ് ഇപ്പോൾ ഈ കലാകാരൻ.
ഒരാള്‍ക്ക് ഒരു പെൻഷൻ മാത്രമെ നൽകാൻ കഴിയൂ എന്നതാണ് സർക്കാർ തീരുമാനം. ദോസ്തി പത്മന്റെ വാര്‍ദ്ധക്യകാല പെൻഷൻ നിർത്തുകയും ചെയ്തു, കലാകാരനുള്ള പെൻഷൻ പുനഃസ്ഥാപി പ്പിച്ചതുമില്ല. ഇതോടെ, ഒരു നേരത്തെ ഭക്ഷണം വാങ്ങാനുള്ള പണം പോലുമില്ലാതെ കഷ്ടത്തിലായി ദോസ്തി. മൂവായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ കലാകാര പെന്‍ഷൻ ലഭിക്കുന്നത്.
സിനിമാ നടന്‍ ജയറാമിനെ നാടക വേദിയിലേയ്‌ക്ക് കൈ പിടിച്ചു കൊണ്ടുവന്ന കലാകാരനാണ് അദ്ദേഹം. എഴുപതുകളുടെ തുടക്കത്തിലാണ് നാടക വേദിയിലേയ്‌ക്ക് എസ് പത്മനാഭൻ കാലെടുത്തു വെക്കുന്നത്. നടൻ, സംവിധായകൻ, മേക്കപ് മാൻ, ഗാന രചയിതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും നാടകരംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമാണ്.
അതേസമയം, നവകരേളാ സദസ് നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ഇടുക്കിയിൽ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇടുക്കിയിൽ 42,236 പരാതികൾ ലഭിച്ചതിൽ 8,679 എണ്ണം മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്. പട്ടയം, ചികിത്സാ സഹായം, ഭവന നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഭൂരിഭാഗവും. റവന്യൂ വകുപ്പിനാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ലഭിച്ച 15,570 പരാതികളിൽ 400 എണ്ണം മാത്രമാണ് പരിഹരിച്ചത്. 11,501 പരാതികൾ ലഭിച്ച തദ്ദേശ സ്വയംഭരണ വകുപ്പിൽ 5,548 പരാതികൾക്കാണ് നടപടി സ്വീകരിച്ചത്. സഹകരണ വകുപ്പിലെ 2,203 പരാതികളിൽ 1,009 എണ്ണം തീർപ്പാക്കി. ഇനിയും നിരവധി അപേക്ഷകൾ തീർപ്പാക്കാനുണ്ട്. പരാതികൾ പരിഹരിക്കുമെന്ന പ്രതീക്ഷകളെല്ലാം ജനങ്ങൾക്ക് ഇപ്പോൾ നഷ്ടമായിരിക്കുകയാണ്.