ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പത്തേക്കാള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് വളരെ പഴക്കമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നത്. ഇന്ത്യ അമൃത് കാലിന്റെ ആദ്യ വര്‍ഷങ്ങളിലാണെന്നും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സുവര്‍ണാവസരമാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
‘രാഷ്ട്രം അമൃത് കാലിന്റെ ആദ്യ വര്‍ഷങ്ങളിലാണ്. ഇത് പരിവര്‍ത്തനത്തിന്റെ സമയമാണ്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സുവര്‍ണ്ണാവസരമാണ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഓരോ പൗരന്റെയും സംഭാവന നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിര്‍ണായകമാകും,’ ദ്രൗപതി മുര്‍മ്മു പറയുകയുണ്ടായി.
‘അമൃത് കാലിന്റെ കാലഘട്ടം അഭൂതപൂര്‍വമായ സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഭാവിയില്‍ ആശങ്കാജനകമായ നിരവധി മേഖലകളുണ്ട്, പക്ഷേ ആവേശകരമായ അവസരങ്ങളും ഉണ്ട്. മുന്നോട്ട്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്, അവര്‍ പുതിയ അതിര്‍ത്തികള്‍ പര്യവേക്ഷണം ചെയ്യുകയാണ്. അവരുടെ പാതയില്‍ നിന്നുള്ള തടസ്സങ്ങള്‍ നീക്കാനും മുഴുവന്‍ കഴിവുകളും തെളിയിക്കാനും ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്,’ രാഷ്ട്രപതി പറഞ്ഞു.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയിൽ റിപ്പബ്ലിക് ദിനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. തീവ്രവാദികള്‍, ക്രിമിനലുകള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍ ഇവ ഉപയോഗിച്ച് പൊതുജനങ്ങളുടെയും പ്രമുഖരുടെയും പ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഈ മാസം 18 മുതല്‍ ഫെബ്രുവരി 15 വരെ ഉത്തരവ് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാരാഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, ആളില്ലാ വിമാന സംവിധാനങ്ങള്‍ (യുഎഎസ്), മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണുകള്‍, എന്നിവ ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്ഫോമുകള്‍ പറത്തുന്നത് ഡല്‍ഹി പോലീസ് നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥിയാവുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും ജനുവരിയിൽ ന്യൂഡൽഹി സന്ദർശിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. തുടർന്നാണ് മാക്രോണിനെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിക്കുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവൽ മാക്രോൺ.