കൊച്ചി . റെയ്ഡിന് എത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വീട്ടില്‍ നിന്ന് ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടതായി ഇഡി ഉദ്യോഗസ്ഥര്‍. ഇ ഡി എത്തും മുൻപ് കറുത്ത മഹീന്ദ്ര ജീപ്പിൽ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഹൈറിച്ച് ഉടമ പ്രതാപന്‍, ഭാര്യ സീന, ഡ്രൈവര്‍ സരണ്‍ എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തിൽ ഇ ഡി യുടെ നീക്കങ്ങളും നടപടികളും ചോരുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിട യിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
അതീവരഹസ്യമായാണ് ഇഡി ഉദ്യോഗസ്ഥര്‍ തൃശൂരിലെ വീട്ടില്‍ റെയ്ഡ് പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ ഉദ്യോഗസ്ഥർ എത്തിയപ്പോഴെക്കും പ്രതികള്‍ അവര്‍ക്ക് മുന്നിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാനായി തൃശൂര്‍ പൊലീസ് കമ്മീഷണറുടെ സഹായം തേടിയെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളുടെ വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുന്നത്.
ഹൈറിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നതാണ്. ചേര്‍പ്പ് എസ്.ഐ ശ്രീലാലന്‍ എസ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് ഇതേ പറ്റി പൊലീസ് പറഞ്ഞിട്ടുള്ളത്.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി 1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. നിയമപരമല്ലാതെ നിക്ഷേപം ആണ് ഇവർ സ്വീകരിച്ച് വന്നിരുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി യുടെ പേരിലായിരുന്നു തട്ടിപ്പ്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്.