ന്യൂഡൽഹി . ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്ക് ചൈനീസ് ഗവേഷണ കപ്പൽ പോകുന്നതായി റിപ്പോർട്ട്. സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിലൂടെ മാലദ്വീപിലേക്ക് പോകുന്നത്.
കപ്പൽ ജനുവരി 30ന് മാലദ്വീപിലെ മാലെയിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ആശങ്ക ഉന്നയിച്ചതിനു പിന്നാലെ ഒരു വർഷത്തിനു മുകളിലായി ഇത്തരം കപ്പലുകൾ സ്വന്തം തുറമുഖത്ത് പ്രവേശിക്കു ന്നത് ശ്രീലങ്ക നേരത്തെ വിലക്കിയിരുന്നതാണ്.സിയാങ് യാങ് ഹോങ് 03 എന്ന കപ്പൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ‘ഓഷ്യൻ സർവേ ഓപറേഷൻ’ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയേക്കുമെന്നും ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമണിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. കപ്പലിന്റെ സഞ്ചാരപാത ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. മാലദ്വീപ് പ്രസിഡന്റിന്റെ ഓഫിസോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ചൈനയുടെ പ്രതിരോധ മന്ത്രാലയമോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കപ്പൽ ശേഖരിക്കുന്ന വിവരങ്ങൾ, അന്തർവാഹിനികളുടെ വിന്യാസം ഉൾപ്പെടെയുള്ളവ സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ചൈനയ്ക്ക് ഉപയോഗിക്കാമെന്നും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.