ലഖ്‌നൗ . അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡിൽ പൂർത്തിയായി. 11.30ന് ആരംഭിച്ച ചടങ്ങുകൾ അഭിജിത് മുഹൂര്‍ത്തത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിൽ പ്രതിഷ്ഠാ കർമ്മം നടന്നു. വെറും 84 സെക്കന്‍ഡിനുള്ളിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ കണ്ണുകള്‍മൂടിയ നിലയിലായിരുന്ന ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠക്ക് ശേഷം മിഴിതുറന്നു.
മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.
പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍ എത്തിയ നരേന്ദ്ര മോദിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച് ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും അദ്ദേഹം കൈമാറി.
എല്ലാ ദിവസവും ഉച്ചയോടെയാണ് അഭിജിത് മുഹൂര്‍ത്തം. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഏറ്റവും ശുഭകരമായ സമയമാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയിരിക്കുന്നതെന്ന് വേദ പണ്ഡിതര്‍ നേരത്തെ അറിയിച്ചിരുന്നു. അഭിജിത് മുഹൂര്‍ത്തം രാവിലെ 11.51ന് ആരംഭിച്ച് 12.33 വരെയായിരുന്നു.
മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. പ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യയജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മോദി എക്‌സില്‍ രാവിലെ കുറിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും മോദി പറയുകയുണ്ടായി.
ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം പുലര്‍ച്ചയോടെ നടന്നു. രാവിലെ ജലാഭിഷേകവും ഉണ്ടായി. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലം കൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്‌നാനം നടത്തിയിരുന്നത്.
5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് പ്രത്യേക ക്ഷണിതാക്കള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്ര പരിസരവും ഉള്ളത്.
380×250 അടിയുള്ള ക്ഷേത്രം പരമ്പരാഗത ഉത്തരേന്ത്യന്‍ നാഗര ശൈലിയിലാണ് പണിതുയർത്തിയിരിക്കുന്നത്. ഇതിന്റെ 392 തൂണുകളിലും 44 വാതിലുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ കൊത്തുപണി കലാണുള്ളത്. സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് കുബേര്‍ തില സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനടുത്തായി ഒരു കിണര്‍ ഉണ്ട്. ഏറെ പഴക്കമുള്ളതാണ് ഈ കിണര്‍ എന്ന് വിശ്വസിക്കുന്നു.
രാമക്ഷേത്രത്തിലേക്കുള്ള കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിരിക്കുന്നു. അയോദ്ധ്യ നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പൂക്കളാലും വര്‍ണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളില്‍ ഓരോ 100 മീറ്ററിലും സ്റ്റേജുകള്‍ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നു. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടിട്ടുണ്ട്. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറുകയാണ്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും. ഡല്‍ഹി ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലും സമാനമായ രീതിയില്‍ മണ്‍ചിരാതുകള്‍ കത്തിക്കും. അയോധ്യ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പൂജകളും നടക്കുന്നുണ്ട്.
ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയില്‍ മോദി അതിഥികളെ അഭിസംബോധന ചെയ്യുന്നുണ്ട്. പിന്നീട് കുബേര്‍ തില ക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞ ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ആര്‍എസ്്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സിനിമാ – കായിക താരങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവ ര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.