തിരുവനന്തപുരം . കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്ന സി പി എം കൊള്ളയിൽ തുറക്കാത്ത വാ തുറന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും എന്നാൽ അവിടെ കര്‍ശനമായ നടപടിയാണ് കൈക്കൊണ്ടത് എന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പതിവ് സ്റ്റൈലിയിലുള്ള പൊള്ളത്തരം നിറച്ച പ്രസ്താവന.
കരുവന്നൂർ സഹകരണ ബാങ്കിൽ 90 ലക്ഷം രൂപ നിക്ഷേപിച്ചതിനാൽ ജീവിതം വഴി മുട്ടി ജീവനൊടുക്കാൻ അനുമതി തേടി ഹൈക്കോട തിരെ സമീപിക്കേണ്ടി വന്ന ജോഷി എന്ന നിക്ഷേപകന്റെ വാർത്ത പുറത്ത് വന്നതിനു പിറകെയാണ് പിണറായി വിജയൻ ഇക്കാര്യത്തിൽ ഒന്ന് വായ തുറന്നിരിക്കുന്നതെന്നത് എടുത്ത് പറയേണ്ടതായുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി (എന്‍ഫോ ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നടത്തുന്ന അന്വേഷണത്തിനെ എതിരെ പരോക്ഷ വിമര്‍ശനമാണ് ഒമ്പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ പിണറായി നടത്തിയത്. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥത യുണ്ടെന്നും പിണറായി പറയുകയുണ്ടായി.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. സര്‍ക്കാര്‍ കാര്യത്തില്‍ അങ്ങനെയുണ്ടാകാന്‍ പാടില്ല. സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പാണ്. പൊതുവിഷയങ്ങളിലെ യോജിപ്പ് സഹകരണ മേഖലയ്ക്ക് കരുത്ത് പകരുന്നു വെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികള്‍ ഇവിടെ ഇടപെടുകയാണ്. സ്വര്‍ണ കള്ളക്കടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് നടന്നതൊന്നും പറയുന്നില്ല. ഒരു സ്ഥാപനത്തില്‍ ക്രമക്കേട് നടന്നപ്പോള്‍ അവിടെ കേന്ദ്ര ഏജന്‍സി എത്തി. എന്നാല്‍ പ്രധാന കുറ്റാരോപിതയെ തന്നെ അവര്‍ മാപ്പുസാക്ഷിയാക്കി.
രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ അയാളിൽ നിന്നും കിട്ടാൻ വേണ്ടിയാണ് പ്രധാനപ്രതിയെ മാപ്പു സാക്ഷിയാക്കിയത്. ഒരു ജീവനക്കാരും അനര്‍ഹമായി വായ്പയെടുക്കരുത്. ബോര്‍ഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോ എന്ന് ജനറല്‍ ബോഡി പരിശോധിക്കണം. ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ കണ്ടെത്തിയാല്‍ പൊലിസിന് കൈമാറുമെന്നാണ് സഹകരണ ബാങ്ക് തട്ടിപ്പിനെ പറ്റി പിണറായി പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ തട്ടിപ്പിന് മുഖ്യ കാരണക്കാരായ മന്ത്രി പി രാജീവ്, എ സി മൊയ്‌ദീൻ ഉൾപ്പടെയുള്ള സി പി എം നേതാക്കളുടെ പങ്കിനെ പറ്റി പിണറായി ഒരക്ഷം മിണ്ടിയില്ല.
കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് പിണറായി സമ്മതിക്കുന്നു. എന്നാല്‍ അവിടെ കര്‍ശനമായ നടപടിയാണ് തന്റെ സർക്കാർ കൈക്കൊണ്ടതെന്ന അവകാശ വാദമാണ് പിണറായി ഉന്നയിക്കുന്നത്. 2011 ല്‍ നടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇത് നടക്കില്ല എന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും തട്ടിപ്പിന്റെ ഉത്തരവാദിത്വം മുഴുവൻ ജീവനക്കാരുടെ തലയിൽ കെട്ടാൻ പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ശ്രമിച്ചിട്ടുണ്ട്.
സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂര്‍വമാണ് എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. അപൂര്‍വമായ ഈ മുന്നേറ്റത്തില്‍ വലിയ ഗുണവും ഉണ്ടായി എന്നും എന്നാല്‍ ചില ദോഷവശങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മതിക്കുകയാണ്. സഹകരണ രംഗത്ത് ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളില്‍ കാണുന്നു എന്നും പിണറായി സമ്മതിക്കുന്നു.