ബെംഗളൂരു . വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് വെറും കടലാസ് കമ്പനിയോ? എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ആണ് ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് വെറും കടലാസ് കമ്പനിയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തങ്ങളുടെ റിപോർട്ടിൽ ആവശ്യപ്പെടുന്നു.
തങ്ങളുടെ ചോദ്യങ്ങള്‍ക്ക് സിഎംആര്‍എല്‍ നല്‍കിയ മറുപടി പൂർണമായും അവ്യക്ത നിറഞ്ഞതാണ്. വീണയുടെ കമ്പനിയും കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കരിമണല്‍ കമ്പനിയില്‍ 13 ശതമാനം ഓഹരിയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ കണക്കുകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ തീർത്തും മൗനം ദീക്ഷിക്കുമ്പോൾ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും ന്യായീകരണ തൊഴിലാളികളെ പോലെ രംഗത്തെത്തി വീണക്ക് രക്ഷ കാവചമൊരുക്കാനായി പ്രസ്താവനകൾ നടത്തിയത് ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്ലില്‍ നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുപോലും കര്‍ണാടക രജിസ്ട്രാര്‍ ഓഫ് കമ്പനിക്ക് വിശദീകരണം നല്കാതെ വീണ ഒഴിഞ്ഞുമാറുകയായിരുന്നു എന്നതാണ് ശ്രദ്ധേയം.
സിഎംആര്‍എല്ലുമായുള്ള കരാറില്‍ എക്സാലോജിക് വാങ്ങിയ 1.72 കോടിക്കു പുറമേ അതേ കമ്പനിക്കു കണ്‍സള്‍ട്ടന്‍സി സര്‍വീസ് നല്കി 55 ലക്ഷം രൂപ വീണ വ്യക്തിപരമായി കൈപ്പറ്റിയിട്ടുള്ളതാണ്. ഇതെന്തിന് കൈപ്പറ്റിയെന്നോ ഇതിന്റെ അടിസ്ഥാനമെന്തെന്നോ വീണ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ഒഴിഞ്ഞുമാറല്‍ തന്ത്രം ശരിയല്ലെന്നും, ചോദ്യത്തിനാധാരമായ റിപ്പോര്‍ട്ട് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവാണെന്നും എക്‌സാലോജിക് മരവിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്‌തെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം ഇക്കാര്യത്തിൽ വീണ നൽകിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ. ‘വീണ യോഗ്യതയുള്ള സോഫ്റ്റ്വെയര്‍ പ്രൊഫഷണലാണ്. അവര്‍ക്ക് സ്വന്തം നിലയില്‍ സോഫ്റ്റ്വെയര്‍ കണ്‍സള്‍ട്ടന്‍സി സേവനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ വ്യക്തിപരമായ നിലയില്‍ വീണ ഐടി, മാര്‍ക്കറ്റിങ് സേവനങ്ങള്‍ നല്കാനുള്ള കരാറൊന്നും സിഎംആര്‍എല്ലുമായില്ല. ലഭിച്ച എല്ലാ വരുമാനവും ആദായ നികുതി പരിധിയിലുള്ളതും വെളിപ്പെടു ത്തിയിട്ടുള്ളതുമാണ്’ എക്സാലോജിക് ആര്‍ഒസിക്കു നൽകിയ മറുപടിയാണിത്.
വേണമെങ്കില്‍ വീണയ്‌ക്കു വ്യക്തിപരമായ കരാറില്ലെന്നും അതു കമ്പനികള്‍ തമ്മിലാണെന്നും പറയാമെങ്കിലും, എക്സാലോജിക് ഏതു സേവനം, ഏതളവു വരെ നല്കി എന്നതും വീണ എന്തു സേവനമാന് നല്കിയെന്നതും വേര്‍തിരിച്ചറിയാന്‍ കമ്പനി സമര്‍പ്പിച്ച രേഖകള്‍ തീര്‍ത്തും അപര്യാപ്തമാണ്. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ എക്സാലോജിക്കിന്റെ തത്പര കക്ഷിയാണെന്ന വാദം കമ്പനി രജിസ്ട്രാര്‍ ഉന്നയിക്കുന്നതും ഇക്കാര്യത്തിൽ ഗൗരവമേറിയതാണ്. എക്സാലോജിക് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, അഴിമതി നിരോധന നിയമങ്ങള്‍ ലംഘിച്ചതായും ആര്‍ഒസി റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്.