രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ഇന്ത്യ – മ്യാൻമർ അതിർത്തി മതിൽ കെട്ടി അടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിർത്തിയിൽ ഇന്ത്യ മതിൽ കെട്ടുന്നതോടെ ഇന്ത്യ – മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്‌പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിച്ചു വന്നിരുന്ന ഫ്രീ മൂവ്‌മെന്റ് റെജിം അവസാനിക്കും.
ഗുവാഹത്തിയിൽ അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ ആയിരിക്കും ഇനി സംരക്ഷിക്കുകയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
മ്യാൻമറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്‌മെന്റ് റെജിം കരാർ സർക്കാർ പുനഃപരിശോധിക്കുകയാണ്. മ്യാന്മറിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേ ക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കും. മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,643 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് ഇന്ത്യ മ്യാൻമറുമായി പങ്കിട്ടുവരുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം നിലവിൽ എഫ്എംആർ ഉണ്ട്. മ്യാൻമറുമായുള്ള സുരക്ഷാ ആശങ്കകൾ ഇന്ത്യ ഉന്നയിച്ച് ഒരു മാസത്തിന് ശേഷമാണ് അമിത് ഷായുടെ ഈ പരാമർശം ഉണ്ടായിരിക്കുന്നത്.
കോൺഗ്രസ് ഭരണ കാലത്ത് സർക്കാർ ജോലി ലഭിക്കാൻ ആളുകൾക്ക് കൈക്കൂലി നൽകേണ്ടിവന്നുവെന്നും ബിജെപി ഭരണത്തിന് കീഴിൽ ജോലിക്ക് ഒരു പൈസ പോലും നൽകേണ്ടതില്ലെന്നും പ്രസംഗത്തിൽ കോൺഗ്രസ് ഭരണത്തെ കടന്നാക്രമിച്ചുകൊണ്ട് അമിത് ഷാ പറയുക യുണ്ടായി. രാജ്യം ഒരു മഹാശക്തിയായി മാറുന്ന സമയത്താണ് ‘പ്രാണപ്രതിഷ്ഠാ’ ചടങ്ങ് നടക്കുന്നത്. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.