അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് എല്ലാവരും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമെന്നും ഫേസ്ബുക്കിലൂടെ ഉണ്ണി മുകുന്ദൻ പറഞ്ഞു. ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠ ചടങ്ങ്. ഈ ദിവസം രാജ്യം മുഴുവൻ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.
ഉണ്ണി മുകുന്ദൻ പറഞ്ഞതിങ്ങനെ. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം’ – ഉണ്ണി മുകുന്ദൻ കുറിച്ചു. അതേസമയം പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ആവശ്യപ്പെട്ട് ഗായിക ചിത്ര നേരത്തെ രംഗത്ത് വന്നിരുന്നു.
പാരമ്പര്യ ഹൈന്ദവ സാംസ്കാരത്തിന്റെ ഭാഗമായി മാതാപിതാക്കളും കുട്ടികളും ഇന്നും വീടുകളിൽ സന്ധ്യ നേരം രാമ നാമം ജപിക്കാറുണ്ടെന്നിരിക്കെ, പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും അഭ്യർത്ഥിച്ച കെ എസ് ചിത്രക്കെതിരെ വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. ചില രാഷ്ട്രീയ അടിമ തൊഴിലാളികളാണ് ചിത്രക്കെതിരെ വാളും പരിചയുമായി സൈബറിടങ്ങളിൽ ഉറഞ്ഞു തുള്ളിയത്.
‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്‌ക്ക് 12, 20ന് ശ്രീരാമ ജയരാമ എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നാണ് ചിത്ര പറഞ്ഞിരുന്നത്.
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ❤️🙏 ജയ്ശ്രീറാം 🙏 എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യാതിഥി. വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചയ്‌ക്ക് 12.20ന് പ്രാണപ്രതിഷ്ഠ നിർവഹിക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെ ചടങ്ങ് സമാപിക്കും. മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജ് ശിൽപം ചെയ്ത രാം ലല്ലയുടെ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.
ഏഴു ദിവസം നീളുന്ന ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ ആരംഭിച്ചിരുന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിക്ക് ശേഷം രാമക്ഷേത്രം ഭക്തർക്ക് ആരാധനയ്‌ക്കായി തുറന്നു കൊടുക്കും. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും ദിവസവും ക്ഷേത്രം സന്ദർശിക്കുമെന്നാണ് വിലയിരുത്തുന്നത്.