തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തിൽ മാപ്പ് പറഞ്ഞ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ കത്തിലൂടെയാണ് നയൻതാര ഖേദ പ്രകടനം നടത്തിയിട്ടുള്ളത്. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാ പാത്രം നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നതും, ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് അന്നപൂരണി നിസ്കരിക്കുന്നതും, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തെ പറ്റി പരാതി ഉയരുന്നത്.
വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര ഖേദ പ്രകടനത്തിൽ പറഞ്ഞിരിക്കുന്നു. താൻ നായികയായ അന്നപൂരണി എന്ന സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമാ യതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറയുന്നു.
നയൻതാരയുടെ കുറിപ്പ് ഇങ്ങനെ. ‘ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്.
നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്. അന്നപൂരണി യിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെ ങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനഃപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.’ നയൻതാര പറഞ്ഞിരിക്കുന്നു.