തിരുവനന്തപുരം . വീണ വിജയൻറെ എക്സാലോജിക്കിനെതിരായ ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും കുരുങ്ങി. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാട് സംബന്ധിച്ച ആർഒസി റിപ്പോർട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമർശം. മുഖ്യമന്ത്രിയാണ് സിഎംആർഎല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാന സർക്കാരി നു ഉടമസ്ഥാവകാശമുള്ള കെഎസ്‌ഐഡിസിയെ നിയന്ത്രിക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനാണ്. സോഫ്‌റ്റുവെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ളത് തത്പര്യ കക്ഷി ഇടപാടാണ്. ഈ ഇടപാടിനെ പറ്റി വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആർഒസി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ചില വിവരങ്ങളും വിശദാംശങ്ങളും ആർഒസി എക്‌സാലോജിക്കിനോടും സിഎംആർഎല്ലിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് വിവരങ്ങൾ നൽകാൻ എക്‌സാലോജിക്കും ഉടമയായ വീണാ വിജയനും കഴിഞ്ഞില്ല. ചോദിച്ച വിവരങ്ങളും രേഖകളും നൽകാൻ തയ്യാറായില്ലെന്നും ജിഎസ്ടി അടച്ച രേഖമാത്രമാണ് നൽകിയതെന്നും ആർഒസിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇത് സിഎംആർഎൽ മറച്ചുവെച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർഒസി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിടുന്നത്. ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ റിപ്പോർട്ട് ശരിയെന്ന് പറയുന്നതാണ് ആർഒസി റിപ്പോർട്ട്. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയർന്നുവന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോർട്ടിൽ വന്നതോടെ സർക്കാരും സിപിഎമ്മും തല പൊന്തിക്കാൻ കഴിയാത്ത വിധം പ്രതിരോധ ത്തിലായി.