തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ജനുവരി 27 വരെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്. സവാദിന്റെ തിരിച്ചറിയൽ പരേഡ് വ്യാഴാഴ്ച സബ് ജയിലിൽ പൂർത്തിയാക്കിയിരുന്നു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ ഒന്നാം പ്രതി സവാദിനെ ടി ജെ ജോസഫ് തിരിച്ചറിഞ്ഞിരുന്നു.
ആക്രമണ സംഭവത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ 13 വർഷത്തിൽ പിന്നെ കഴിഞ്ഞ ആഴ്ചയാണ് കണ്ണൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ആദ്യം സവാദിനെ 24 വരെ കൊച്ചിയിലെ എൻഐഎ കോടതി റിമാന്റ് ചെയ്തിരുന്നു. തുടർന്ന് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനായി ഇയാളെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നും അന്വേഷണ ഏജൻസി ആവശ്യപ്പെടുകയുണ്ടായി. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവം നടക്കുന്നത്.
സവാദിനെ ഒളിവിൽ കഴിയവേ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരികയായിരുന്നു സവാദ്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിച്ചിരുന്ന വീട് വളഞ്ഞ് സവാദിനെ എൻ ഐ എ പിടികൂടുകയായിരുന്നു. ഇയാൾ ഷാജഹാൻ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നതെന്ന് എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യാനാണ് എൻഐഎയുടെ തീരുമാനിച്ചിരിക്കുന്നത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് എൻഐഎ അന്വേഷിച്ചു വരുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടിയായ സവാദിനെ കണ്ടെത്താൻ സഹായിക്കുന്ന വർക്ക് നേരത്തെ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരു ന്നതുമാണ്.