കൊച്ചി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ആവേശ തിമർപ്പിലായി കൊച്ചി നഗരം. കെപിസിസി ജംഗ്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെ ഒന്നേ കാൽ കിലോമീറ്ററിൽ രാജ്യനായകന്റെ റോഡ് ഷോ കാണാനും അഭിവാദ്യം അറിയിക്കാനും പതിനായിരങ്ങളാണ് റോഡിൻറെ ഇരു വശങ്ങളിലും തടിച്ചു കൂടിയത്. 7.45 ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് ആവേശ കടലായി എത്തിയിരുന്നത്. പാർട്ടി പ്രവർത്തകരും ജനങ്ങളും പുഷ്പവൃഷ്ടിയോടെ റോഡ് ഷോയിലെത്തിയ പ്രധാന മന്ത്രിയെ സ്വീകരിച്ചു.
റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ജന കൂട്ടം ‘ജയ് ജയ് മോദിജി, ഭാരത് മാതാ കീ ജയ്’ എന്ന് വിച്ച് പറയുന്നുണ്ടായിരുന്നു. പ്രധാന മന്ത്രിക്കൊപ്പം തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഇന്ന് വൈകുന്നേരം 6.50 ഓടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.
കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് എത്തിയിരുന്നത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എഎൻ രാധാകൃഷ്ണൻ, പിഎസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണൻ, സതീഷ്, രമ ജോർജ്, പിടി രതീഷ്, വിടി രമ, വിഎ സൂരജ്, കെപി മധു, എൻ ഹരിദാസൻ, എ. അനൂപ് കുമാർ, പി ദേവ്‌രാജൻ ദേവസുധ, അനിരുദ്ധൻ, ഡോ. വൈശാഖ് സദാശിവൻ, ഇയു ഈശ്വർ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെത്തി.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ താമസം സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ 6.30ഓടെ ഗുരൂവായൂര്‍ക്ക് തിരിക്കും. 7.40 മുതൽ 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിൽ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററിൽ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ മടങ്ങിയെത്തും.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചക്ക് 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്‌യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിൻ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിൽ പ്രസംഗിച്ചശേഷം ഡൽഹിക്കു മടങ്ങും.
ദ്വിദിന സന്ദർശനത്തിനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് കേരള സദ്യയാണ് അത്താഴത്തിന് ഒരുക്കുന്നത്. ഓലനും കാളനും ഗോതമ്പ് പായസവും അടക്കമുള്ള വിപുലമായ സദ്യയാണ് പ്രധാനമന്ത്രിക്ക് ഒരുക്കുന്നുണ്ട്. കേരള ഭക്ഷണം കൂടുതലായി തയാറാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സദ്യയൊരുക്കുന്നത്. സദ്യക്കൊപ്പം കേരള പൊറോട്ടയും അത്താഴത്തിനായി തയാറാക്കുന്നു.