ആലപ്പുഴ . ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പുരുഷ പോലീസുകാരുടെ അതി ക്രൂരമർദ്ദനമേറ്റ ആലപ്പുഴ ജില്ലാ ജനറൽസെക്രട്ടറി മേഘ രഞ്ജിത്തിന്റെ പരിക്ക് ഗുരുതരം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് കഴിഞ്ഞ രാത്രി മേഘയെ മാറ്റിയിരുന്നു. മേഘയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്..
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് വേട്ടയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലുകയുണ്ടായി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇവരെല്ലാം പോലീസ് നരനായാട്ടിൽ ഗുരുതര പരിക്കേറ്റ പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പോലീസ് ആലപ്പുഴയിൽ നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായി എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മേഘയെ കൊല്ലാൻ ആയിട്ടുള്ള ശ്രമമാണ് പോലീസ് നടത്തിയത്. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും. മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം. വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. കേരളത്തിലെ പോലീസ് കാണിക്കുന്നത് കാടത്തമാണ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് ചെന്നിത്തല പ്രതികരിച്ചത്.